ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയിൽ പാകിസ്ഥാന് വീണ്ടും തിരിച്ചടി. വ്യാജ ചിത്രം സഭയിൽ പ്രദർശിപ്പിച്ചതിന് പാകിസ്ഥാനെതിരെ നടപടിയെടുത്തേക്കും. ഇന്ത്യക്കെതിരെ പാകിസ്ഥാൻ വ്യാജചിത്രം പ്രദർശിപ്പിച്ചുവെന്ന് യു.എൻ പൊതു സഭ രേഖപ്പെടുത്തി. അസത്യപ്രചാരണത്തിനെതിരെ എന്തു നടപടി എടുക്കണമെന്നത് പിന്നീട് തീരുമാനിക്കുമെന്ന് യു.എൻ പൊതുസഭ പ്രസിഡണ്ട് മിറോസ്ലാവ് ലാജ്കാക്ക് അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ വാർഷിക പൊതു ചർച്ചയിലാണ് ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങളും ചിത്രങ്ങളും പാകിസ്ഥാൻ പൊതുസഭയിൽ പ്രദർശിപ്പിച്ചത്. പാകിസ്ഥാനെതിരെ സഭയിൽ ആഞ്ഞടിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെ പ്രതിരോധിക്കാനാണ് പാകിസ്ഥാൻ പ്രതിനിധി മലീഹ ലോധി ഗാസയിലെ പൺകുട്ടിയുടെ ചിത്രം കശ്മീരിലേതെന്ന് പ്രസ്താവിച്ച് ഉയർത്തിക്കാണിച്ചത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം സഭയിലടക്കം ഇന്ത്യ ഉന്നയിച്ചു. ഇന്ത്യയുടെ സമ്മർദ ഫലമായി പാകിസ്ഥാന്റെ അസത്യ പ്രചരണത്തിനെതിരെ ഐക്യരാഷ്ട്ര സഭ നടപടിയെടുത്തേക്കും. പാകിസ്ഥാൻ ഇന്ത്യക്കെതിരെ ഉപയോഗിച്ചത് വ്യാജ ചിത്രങ്ങളാണെന്ന് പൊതുസഭ രേഖപ്പെടുത്തി.
പാകിസ്ഥാന്റെ നടപടിക്കെതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന് പിന്നീടാലോചിച്ച് തീരുമാനിക്കുമെന്ന് യുഎൻ പൊതു സഭ പ്രസിഡന്റ് മിറോസ്ലാവ് ലാജ്കാക്ക് പറഞ്ഞു. വാർഷിക പൊതുചർച്ച സമാപിച്ചതിനു ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അങ്ങനെയെങ്കിൽ അത് പാകിസ്ഥാന് വലിയ തിരിച്ചടിയാകും. സഭയെ തെറ്റിദ്ധരിപ്പിക്കാനും ഭീകരവാദത്തെ കുറിച്ചുള്ള ചർച്ചകളെ വഴിതിരിച്ചു വിടാനുമാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്ന് ഇന്ത്യ സഭയിൽ വിമർശിച്ചിരുന്നു.