ന്യൂഡൽഹി : ഭീകരസംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് പോലെയുള്ള സംഘടനകൾ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സി,കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉന്നതരും ചേർന്ന യോഗത്തിലാണ് ഈ അഭിപ്രായം ഉയർന്നത്.
കേരളം മാത്രമല്ല തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ പൊലീസും ഇത്തരം ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണം നടത്തുന്നുണ്ട്. കേരളത്തിൽ രൂപം കൊണ്ട മതമൗലികവാദ സംഘടനയായ എൻഡിഎഫിന്റെ പുതിയ രൂപമാണ് പോപ്പുലർ ഫ്രണ്ട്.
പ്രവാചക നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജ് അദ്ധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതിന്റെ പിന്നിലും ഇതേ സംഘടനയായിരുന്നു. മാത്രമല്ല കണ്ണൂരിലെ ക്യാമ്പില്‍നിന്ന് എന്‍ഐഎ വാളുകള്‍ കണ്ടെത്തിയ സംഭവം, ബോംബുനിര്‍മാണം, ബെംഗളൂരുവിലെ ആര്‍എസ്എസ്. നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഐഎസുമായി ചേർന്നു നടത്തുന്ന ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ എന്നിവയിലും പോപ്പുലർ ഫ്രണ്ടിനു പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഐഎസ് ബന്ധത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് അറസ്റ്റ് ചെയ്തവരിലും കാണാതായവരിലും കൊല്ലപ്പെട്ടവരിലുമായി പത്തോളം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുണ്ടെന്ന് നേതൃത്വവും സമ്മതിക്കുന്നു.
പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ ഭീകരവാദ ക്യാമ്പുകള്‍ നടത്തുന്നുണ്ടെന്നും ബോംബുകള്‍ നിര്‍മിക്കുന്നുണ്ടെന്നും ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു നൽകിയ റിപ്പോർട്ടിൽ പറയുന്നു. എൻഐഎ അന്വേഷിക്കുന്ന മിക്ക ഭീകരപ്രവർത്തന കേസുകളിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പങ്കുണ്ട്. കഴിഞ്ഞ കുറേക്കാലമായി ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.