കശ്മീരിൽ കഴിഞ്ഞ മെയ് മുതൽ സൈന്യം നടപ്പിലാക്കിയ ഓപ്പറേഷൻ ഓൾ ഔട്ടിൽ താഴ്വരയിലെ ഭീകര സംഘടനകൾക്ക് വലിയ നഷ്ടങ്ങൾ ഉണ്ടാക്കുന്നുവെന്ന് റിപ്പോർട്ട് . ലഷ്കറിന്റെയും ഹിസ്ബുളിന്റെയും കമാൻഡർമാരെ ലക്ഷ്യമിട്ട് ആരംഭിച്ച ഓപ്പറേഷൻ വിജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൈന്യത്തിന്റെ നിഗമനം .
താഴേക്കിടയിലുള്ള ഭീകരർക്ക് പകരം ആസൂത്രകരേയും ജില്ല കമാൻഡർമാരെയും ഉദ്ദേശിച്ചുള്ളതാണ് ഓപ്പറേഷൻ ഓൾ ഔട്ട് . ഒരു കമാൻഡർ കൊല്ലപ്പെടുമ്പോൾ പെട്ടെന്ന് തന്നെ പാകിസ്ഥാൻ മറ്റൊരാളെ പകരം എത്തിക്കുന്നുണ്ടെങ്കിലും അധികം താമസിയാതെ തന്നെ അവരെയും വധിക്കാൻ സൈന്യത്തിന് കഴിയുന്നുണ്ട് .
തെക്കൻ കശ്മീരിൽ ഭീകരർ സ്വൈര വിഹാരം നടത്തി തുടങ്ങിയതോടെയാണ് സൈന്യം ശക്തമായ നടപടികളുമായി മുന്നോട്ട് പോയത് . ഓപ്പറേഷണൽ കമാൻഡർമാരായ അബു ദുജാനയേയും അബു ഇസ്മായിലിനേയും വധിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി . കീഴടങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഒളിച്ചിരുന്ന കെട്ടിടം സ്ഫോടനത്തിൽ തകർത്താണ് സൈന്യം അബു ദുജാനയെ വധിച്ചത് .
ഭീകര വേട്ട ശക്തമായതോടെ ഇപ്പോൾ മൊബൈൽ ഉപയോഗിക്കുന്നതിൽ നിന്ന് ഭീകരർ പിന്നോട്ട് പോയിട്ടുണ്ട് . അതുകൊണ്ട് തന്നെ മനുഷ്യ ഇന്റലിജൻസാണ് സൈന്യത്തെ സഹായിക്കുന്നത് . എന്നാൽ ലഷ്കറിനെക്കാൾ താഴ്വരയിൽ വിഘടനവാദ പിന്തുണയുള്ള ഹിസ്ബുൾ ഭീകരർ ചിലപ്പോഴെങ്കിലും ഇത് മറികടന്ന് രക്ഷപ്പെടാറുണ്ട്.
ബുർഹാൻ വാനിക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്ത ഭീകരരിൽ ഇനി ഒരാൾ മാത്രമാണ് ബാക്കിയുള്ളത് സദ്ദാം പാഡർ . ഒരാൾ കീഴടങ്ങിയപ്പോൾ ബാക്കി എല്ലാവരേയും സൈന്യം വധിച്ചു. നിലവിൽ പാഡറും റിയാസ് അഹമ്മദ് നായ്കൂവും ഹിസ്ബുളിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് അൽ ഖായ്ദയുടെ ഇന്ത്യൻ വിംഗ് ആരംഭിച്ച സക്കിർ റഷീദ് ഭട്ടുമാണ് സൈന്യത്തിന്റെ അടുത്ത ലക്ഷ്യങ്ങൾ.
ജെയ്ഷ് ഇ മൊഹമ്മദ് ഓപ്പറേഷണൽ കമാൻഡർ ഖാലിദ് ഭായ് കൊല്ലപ്പെട്ടതും നേട്ടമായി . ഇതോടെ പാകിസ്ഥാനിൽ നിന്ന് ഉള്ള ബന്ധം നിലവിൽ നിലച്ച മട്ടാണ് . ഓപ്പറേഷണൽ കമാൻഡർമാർ കൊല്ലപ്പെടുമ്പോൾ ഭീകര സംഘടനകൾ നേരിടുന്ന മറ്റൊരു തിരിച്ചടിയാണിത് . പാകിസ്ഥാനില ആസൂത്രകരുമായി ബന്ധം ഉണ്ടാക്കി വരുമ്പോഴേക്കും സൈന്യം അടുത്ത ഓപ്പറേഷനു തയ്യാറായിട്ടുണ്ടാകും .
ഓൾ ഔട്ട് ആരംഭിച്ചതോടെ ഔട്ടായത് ഇതുവരെ 10 ജില്ല കമാൻഡർമാരും 21 കമാൻഡർമാരുമാണ്. ഇവരുൾപ്പെടെ 168 ഭീകരരാണ് ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത് . കഴിഞ്ഞ വർഷം 165 ഭീകരരാണ് കൊല്ലപ്പെട്ടത്.