ഡമാസ്കസ് : ഒടുവിൽ ഇസ്ളാമിക് സ്റ്റേറ്റിന്റെ അവസാന കേന്ദ്രവും അറബ്-കുർദിഷ് സംയുക്ത സേന പിടിച്ചടക്കി . റഖ നാഷണൽ ഹോസ്പിറ്റൽ കോമ്പ്ളക്സിൽ സിറിയൻ ജനാധിപത്യ സേന പതാക ഉയർത്തിയതായി കമാൻഡർ റോജ ഫ്ളീറ്റ് പ്രസ്താവിച്ചു.
ഭീകരർ ഒളിച്ചിരിക്കാൻ സാദ്ധ്യതയുള്ള ഇടങ്ങളുടെ അവസാന പരിശോധനയിലാണ് സൈന്യമെന്നും അദ്ദേഹം പറഞ്ഞു . നഗരത്തിൽ നിന്ന് ഇസ്ളാമിക് സ്റ്റേറ്റ് പൂർണമായും തുടച്ച് നീക്കപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സും വ്യക്തമാക്കി.
ഇസ്ളാമിക് സ്റ്റേറ്റിന്റെ ഹെഡ് ക്വാർട്ടേഴ്സായി അറീയപ്പെട്ടിരുന്ന റഖയും വീണതോടെ ലോകത്തെ നടുക്കിയ ഭീകര സംഘടന അക്ഷരാർത്ഥത്തിൽ അവസാനിക്കുകയാണ് . അമേരിക്കൻ പിന്തുണയുള്ള സിറിയൻ ജനാധിപത്യ സേന കഴിഞ്ഞ ഡിസംബർ മുതൽ റഖയിലെ ഇസ്ളാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നു.
അതേ സമയം നഗരത്തിൽ പലയിടത്തും മൈനുകളും മറ്റ് സ്ഫോടകവസ്തുക്കളും ഉണ്ടെന്നും ഇവ കണ്ടെത്തുവാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സൈന്യം വ്യക്തമാക്കി . നഗരത്തിൽ വിജയാഹ്ളാദം പ്രകടിപ്പിച്ച് സൈനികർ പരസ്പരം ആലിംഗനം ചെയ്യുന്നതിന്റെയും മറ്റും ചിത്രങ്ങൾ പ്രചരിച്ചു തുടങ്ങി.
യൂഫ്രട്ടീസ് താഴ്വരയിലെ ഏതാനും ചില പ്രദേശങ്ങളിലേക്ക് മാത്രമായി ഒതുക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ഇസ്ളാമിക് സ്റ്റേറ്റ് . ശക്തി കേന്ദ്രമായ ഇറാഖിലെ മൊസൂൾ നേരത്തെ തന്നെ സൈന്യം കീഴടക്കിയിരുന്നു.
നാഷണൽ ഹോസ്പിറ്റലിൽ തമ്പടിച്ചിരുന്ന ഭീകരരെ ഘോരമായ യുദ്ധത്തിനൊടുവിലാണ് വധിച്ചത് . കൊല്ലപ്പെട്ടവരിൽ 22 ഓളം വിദേശ ഭീകരരും ഉണ്ട്. നാഷണൽ ഹോസ്പിറ്റലും റഖ സ്റ്റേഡിയവുമായിരുന്നു അവശേഷിച്ച ഭീകരരുടെ അഭയ സ്ഥാനം . ഇവിടെ സിറിയൻ ജനാധിപത്യ സേന വിജയം പ്രഖ്യാപിച്ച് പതാക ഉയർത്തി