റിയാദ്: സൗദിയിൽ മൂന്നരമാസമായി ശമ്പളമില്ലാതെ 12 മലയാളികൾ കഷ്ടപ്പെടുന്നു. ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ജോലിയിൽ നിന്നും വിട്ടു നിന്നതിന് ദേഹോപദ്രവവും ഏൽക്കേണ്ടിവരുന്നു ഇവർക്ക്. തൊഴിലുടമയുടെ ക്രൂരത ഇവർ തന്നെ മൊബൈലിൽ പകർത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ ഖുമ്ര എന്ന സ്ഥലത്തെ അൽ റുവേലി ട്രാൻസ്പോർട്ടിംഗ് കമ്പനിയിലെ ജീവനക്കാരായ 12 മലയാളികളാണ് മൂന്നരമാസമായി ശമ്പളമില്ലാതെ കഷ്ടപ്പെടുന്നത്. വാടക നൽകാത്തതിനാൽ, ഒരാഴ്ചയായി താമസ സ്ഥലത്ത് കറണ്ടുമില്ല. ഇതേ തുടർന്ന് ഇവർ വാഹനങ്ങളിലാണ് അന്തിയുറങ്ങുന്നത്.
ഇതോടെ ജോലിയിൽ നിന്നും വിട്ടു നിന്ന തൊഴിലാളികളെ ദേഹപദ്രവം എൽപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് തൊഴിലുടമ. ബലമായി തൊഴിൽ പെർമിറ്റ് കാർഡ് പിടിച്ചെടുക്കാനും ശ്രമം നടത്തി. മുൻപും ഇത്തരത്തിലുള്ള സാഹചര്യത്തിലൂടെ തങ്ങൾ കടന്നുപോയിട്ടുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
ഹെവി ഡ്യൂട്ടി ഡ്രൈവർമാരായ ഇവരെല്ലാം എട്ട് മുതൽ പത്ത് വർഷം വരെയായി ഈ കമ്പനിയിലെ ജീവനക്കാരാണ്. മുടങ്ങിയ ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാക്കി നാട്ടിലേക്ക് തിരികെയെത്തിക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നാണ് ഇവരുടെ അപേക്ഷ.