കോഴിക്കോട് : കൊടുവള്ളി വഴി ആദ്യമായി പോകുന്ന ആരെയും അമ്പരപ്പിക്കുന്ന ഒന്നാണ് അവിടുത്തെ സ്വർണക്കടകൾ . കാർണിവലുകൾക്ക് സമീപം ഫാൻസിക്കടകൾ എങ്ങനെയോ അതുപോലെയാണ് തൊട്ടുതൊട്ടിരിക്കുന്ന കൊടുവള്ളിയിലെ സ്വർണ്ണക്കടകൾ.
സ്വർണ്ണക്കടകളുടെ പ്രസിദ്ധിക്കൊപ്പം സ്വർണ്ണക്കടത്തിന്റെ കുപ്രസിദ്ധിയും കൊടുവള്ളിയെ തേടിയെത്തിയിട്ട് കാലം കുറച്ചായി . ഇപ്പോൾ വീണ്ടും കൊടുവള്ളി വാർത്തകളിൽ നിറയുന്നത് മറ്റൊരു വിഷയത്തിലാണ് . കുഴൽപ്പണം അല്ലെങ്കിൽ ഹവാല. ഇങ്ങനെയൊരു പേരു തങ്ങളുടെ നാടിന് വീണതിൽ സാധാരണക്കാരായ ജനങ്ങൾ ദുഖിതരുമാണ്.
ഈയടുത്ത് കുഴൽപ്പണക്കേസിൽ പിടികൂടുന്നവരിലെല്ലാം ഒരു കൊടുവള്ളിക്കാരൻ ഉണ്ടാകുന്നത് അന്വേഷണ ഏജൻസികൾ പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട് . തമിഴ്നാട്ടിൽ നിന്ന് കൊടുവള്ളിയിലേക്ക് കൊണ്ടുപോയ കുഴൽപ്പണം പിടികൂടിയപ്പോൾ അറസ്റ്റിലായത് കൊടുവള്ളി സ്വദേശികൾ . തലശ്ശേരിയിൽ കുഴൽപ്പണം പിടിച്ചപ്പോൾ അറസ്റ്റിലായതിലും രണ്ട് കൊടുവള്ളിക്കാർ.
സംസ്ഥാനത്ത് എവിടെ കുഴൽപ്പണം പിടിച്ചാലും കൊടുവള്ളി കേന്ദ്രകഥാപാത്രമാകുന്നത് അങ്ങനെയാണ് അന്വേഷണ ഏജൻസികൾ ശ്രദ്ധിച്ചു തുടങ്ങിയത് . ഹവാല കേവലം സാമ്പത്തിക ഉയർച്ചയും ആഡംബരങ്ങൾക്കും മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്കും ഹവാല ഒരു പ്രധാന സ്രോതസ് തന്നെയാണ് .
ഗെയിലിനെതിരെ സംസ്ഥാനത്ത് സമരം കൊടുമ്പിരിക്കൊള്ളുമ്പോൾ സാധാരണക്കാരന്റെ ഭൂമി എന്നതിനപ്പുറം മറ്റ് ചില വിഷയങ്ങൾ ഇടം പിടിക്കുന്നില്ലേ എന്ന് സംശയങ്ങൾ ഉയരുന്നുണ്ട് . ജനങ്ങളുടെ പ്രശ്നങ്ങളെ തീവ്രവാദ സംഘടനകൾ ഹൈജാക്ക് ചെയ്യുന്നതായാണ് പോലീസ് ഭാഷ്യം. ഹവാലയുടെ നിഴൽ പതിഞ്ഞ സ്ഥലങ്ങൾക്ക് സമീപം തന്നെയാണ് ഗെയിൽ വിരുദ്ധ സമരവും നടക്കുന്നത്.
പരിസ്ഥിതിയുടെ മുഖം മൂടിയിട്ട് ജമ അതെ ഇസ്ളാമിയുടെ സംഘങ്ങൾ മൗലികവാദ മുഖം മറച്ചു പിടിക്കാൻ നോക്കുമ്പോൾ ഐഎസിലേക്ക് ആളെ വിടുന്ന റിക്രൂട്ടിംഗ് സംഘടനയാണ് പോപ്പുലർ ഫ്രണ്ടെന്ന് ആരോപണം ഉയരുന്നുണ്ട് . അടുത്തിടെ വന്ന വാർത്തകൾ അതിന് ഉപോത്ബലകമായ തെളിവുകളും നൽകുന്നു.
ഈ രണ്ടു സംഘടനകളും ഗെയിൽ വിരുദ്ധ അക്രമാസക്ത സമരത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നതായാണ് വിവരം . തങ്ങളുടെ സാമ്പത്തിക സ്രോതസ് ഹവാലയാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഇന്ത്യ ടുഡേ സ്റ്റിംഗ് ഓപ്പറേഷനിൽ സമ്മതിച്ചും കഴിഞ്ഞു . സ്വാഭാവികമായും ഈ അക്രമാസക്ത സമരത്തിനു പിന്നിലും ഹവാലയുടെ ഇടപെടലുണ്ട് എന്നത് തള്ളിക്കളയാനാവില്ല.
ജനകീയ പ്രശ്നങ്ങൾ കൃത്യമായി പരിഹരിക്കാൻ കഴിയാത്ത സർക്കാരും ഇക്കാര്യത്തിൽ തുല്യ ഉത്തരവാദികളാണ് . സർക്കാർ സംവിധാനം കൃത്യമായി ഇടപെട്ടില്ലെങ്കിൽ മതമൗലിക വാദികൾ ഇത്തരം വിഷയങ്ങളിൽ ഇടപെട്ട് മുതലെടുക്കാൻ ശ്രമികുമെന്നതിൽ സംശയമില്ല . അതൊഴിവാക്കുകയെന്നതായിരിക്കും സർക്കാരിനു മുന്നിലുള്ള ശ്രമകരമായ കാര്യം.