ന്യൂഡൽഹി: ഡൽഹിയിൽ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി. ഈമാസം 13 മുതൽ 17 വരെ നിയന്ത്രണം നടപ്പാക്കും. ഇരുചക്രവാഹനങ്ങൾക്കും സ്ത്രീകൾക്കും ഇളവുകളില്ല. ഡൽഹി സർക്കാറിന്റെ അനാസ്ഥയെ രൂക്ഷമായി വിമർശിച്ചാണ് ദേശീയ ഹരിത ട്രൈബ്യൂണൽ അനുമതി നൽകിയത്.
ഡൽഹിയിൽ അന്തരീക്ഷമലിനീകരണം പരിധി കടന്നപ്പോഴാണ് കഴിഞ്ഞ വർഷം നടപ്പിലാക്കി ഉപേക്ഷിച്ച ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും കൊണ്ടുവരാൻ ഡൽഹി സർക്കാർ തീരുമാനിച്ചത്. എന്നാൽ മലിനീകരണം നിയന്ത്രിക്കുന്നതിൽ ഡൽഹി സർക്കാർ വരുത്തിയ വീഴ്ച്ചയെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു.
ജനജീവിതം ദുസ്സഹമായ അടിയന്തിര സാഹചര്യത്തിൽ മാത്രം നടപടികളുമായെത്തിയ ഡൽഹി സർക്കാറിന്റെ നീക്കത്തെ ട്രൈബ്യൂണൽ ചോദ്യം ചെയ്തു. കഴിഞ്ഞ ഒരുവർഷം മലിനീകരണ നിയന്ത്രണ നടപടികളൊന്നും എടുക്കാതിരുന്നതെന്തെന്ന് ഡൽഹി സർക്കാറിനോട് ആരാഞ്ഞു.
അതേ സമയം പദ്ധതി നടപ്പാക്കുന്ന രീതി ശരിയല്ല എന്നും സ്ത്രീകൾക്കും ഇരു ചക്ര വാഹനങ്ങൾക്കും ഇളവ് അനുവധിക്കാനാവില്ല എന്നും ഹരിത റ്റ്രൈബ്യൂണൽ വ്യക്തമാക്കി. സർക്കാർ ഉദ്യോഗസ്ഥർക്കും നിയന്ത്രണം ബാധകമാണ്. 500 കാറുകൾ നിരോധിച്ച് ആയിരം ഇരുചക്രവാഹനങ്ങൾ നിരത്തിലിറക്കുന്നതിൽ എന്ത് നേട്ടമാണുണ്ടാവുക എന്നായിരുന്നു ട്രൈബ്യൂണലിന്റെ ചോദ്യം.
ഒടുവിൽ നിയന്ത്രണം നടപ്പാക്കുന്നതിൽ വീഴ്ച്ച വരുത്തരുതെന്ന കർശനമായും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം നടപ്പാക്കാൻ അനുമതി നൽകുകയായിരുന്നു. ഈ മാസം 13 മുതൽ 17 വരെയുള്ള 5 ദിവസങ്ങളിലാണ് നിയന്ത്രനം നടപ്പാക്കുക. അതോടൊപ്പം ഭാവിയിൽ അന്തരീക്ഷ മലിനീകരണത്തിനു കാരണമാക്കുന്ന പി.എം 2.5 ന്റെ അളവ് 300 ൽ കൂടുതലായാലും പി.എം 10 ന്റെ അളവ് 500 ൽ കൂടുതലായാലും വാഹന നിയന്ത്രണം നടപ്പാക്കണമെന്ന നിർദ്ദേശവും നൽകി.
ഒന്നിടവിട്ടുള ദിവസങ്ങളിൽ മാത്രമേ ഒറ്റ ഇരട്ട അക്ക വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവധിക്കൂ എന്നതാണ് നിയന്ത്രണം. അതോടൊപ്പം ദേശീയ ഹരിത ട്രൈബ്യൂണലിനു പുറമേ കേന്ദ്ര മലിനീകരണ ബോർഡും ഡൽഹി സർക്കാറിനെതിരെ നിലപാടെടുത്തു. മലിനീകരണ നിയന്ത്രണത്തിനായി നേരത്തേ നൽകിയ നിർദ്ദേശങ്ങൽ ഡൽഹി സർക്കാർ അവഗണിച്ചുവെന്ന് ബോർഡ് വ്യക്തമാക്കി.