ന്യൂഡൽഹി : ഇന്ത്യയുടെ കോൾഡ് സ്റ്റാർട്ട് സൈനിക തന്ത്രവും, വ്യോമസേനക്ക് പാകിസ്ഥാൻ അതിർത്തിക്കടുത്ത് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ യുദ്ധവിമാനത്താവളം നിർമ്മിക്കാനുള്ള ഇന്ത്യൻ പ്രതിരോധമന്ത്രാലയത്തിന്റെ തീരുമാനവും ആശങ്ക ഉണ്ടാക്കുന്നതായി പാകിസ്ഥാൻ.
ഇന്ത്യയുടെ നീക്കം അപകടം നിറഞ്ഞതാണെന്നും,പദ്ധതി നിർത്തി വയ്ക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം.
ഗുജറാത്തിലെ ബനാസ്കാന്ത ജില്ലയിൽ, പാകിസ്ഥാൻ അതിർത്തിക്ക് സമീപമാണ് ഇന്ത്യ പുതിയ യുദ്ധവിമാനത്താവളം നിർമ്മിക്കുന്നത്. ഈ തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചതു മുതൽ പാകിസ്ഥാൻ മാധ്യമങ്ങളിലെ പ്രധാന വാർത്തകളും ഇതിനെ കുറിച്ചാണ്.
ഇന്ത്യയുടെ നിരുത്തരവാദപരമായ നീക്കമാണിതെന്നാണ് പാകിസ്ഥാന്റെ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പ്രതികരിച്ചത്.
ശത്രു രാജ്യത്തിന്റെ ആക്രമണം നടന്ന് 48 മണിക്കൂറിനുള്ളിൽ കൃത്യമായ സ്ഥലത്ത് തക്ക തിരിച്ചടി നൽകുന്ന ഇന്ത്യയുടെ കോൾഡ് സ്റ്റാർട്ട് സൈനിക സിദ്ധാന്തത്തെയും പാകിസ്ഥാൻ വിമർശിക്കുന്നുണ്ട്.
കോൾഡ് സ്റ്റാർട്ടിനൊപ്പം,പുതിയ സൈനിക വിമാനത്താവളവും നിർമ്മിക്കാനുള്ള നീക്കത്തിനു പിന്നിൽ ഇന്ത്യൻ സേനയെ കൂടുതൽ സജ്ജമാക്കാനുള്ള തീരുമാനമാണെന്നും,ഇത്തരം നീക്കങ്ങളിൽ നിന്നും ഇന്ത്യ പിന്മാറണമെന്നും പാകിസ്ഥാൻ വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യൻ വ്യോമസേനയുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഗുജറാത്തിലെ യുദ്ധവിമാനത്താവളം. നിർമ്മല സീതാരാമൻ പ്രതിരോധ മന്ത്രിയായതോടെയാണ് ഇതിനായുള്ള അന്തിമ തീരുമാനം കൈക്കൊണ്ടത്. അടിയന്തിര സാഹചര്യത്തിൽ പാകിസ്ഥാനെതിരെ ദ്രുതഗതിയിൽ യുദ്ധസജ്ജരാകാനും, ആക്രമണം നടത്താനും അനുയോജ്യമാകുന്ന വിധത്തിലാണ് വിമാനത്താവളത്തിന്റെ നിർമ്മാണം.