ഇസ്ലാമാബാദ്∙ പാകിസ്ഥാൻ രാഷ്ട്രീയത്തിലേക്ക് സൈനിക മേധാവി പർവെസ് മുഷറഫ് തിരിച്ചു വരുന്നു. ഇരുപതിലേറെ പാർട്ടികളെ ഒരുമിച്ചു ചേർത്ത് മഹാസഖ്യം രൂപീകരിച്ചാണ് മുഷറഫിന്റ്റെ പാക്കിസ്ഥാനിലേക്കുള്ള തിരിച്ചു വരവ്.
ബേനസീർ ഭൂട്ടോയുടെ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് നിലവിൽ ദുബായിലാണ്. പരമോന്നത കോടതി മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ‘കീഴിൽ’ നിന്നു മാറിയ സാഹചര്യത്തിൽ ഇനി താൻ ധൈര്യമായി തിരിച്ചുവരുമെന്നാണ് വീഡിയോ കോൺഫറൻസിൽ സംസാരിക്കവേ മാധ്യമപ്രവർത്തകരോടു മുഷറഫ് പറഞ്ഞത്.പാക്കിസ്ഥാൻ അവാമി ഇത്തെഹാദ് എന്നാണ് പാർട്ടിയുടെ പേര്.
23 രാഷ്ട്രീയ പാർട്ടികളെ ഒരുമിച്ചു ചേർത്താണു പാക്കിസ്ഥാനിൽ മുഷറഫ് മഹാസഖ്യം രൂപീകരിച്ചിരിക്കുന്നത്. (പിഎഐ) എന്നു പേരിട്ടിരിക്കുന്ന സഖ്യത്തിന്റെ തലവനും മുഷറഫ് തന്നെയാണ് . ഇഖ്ബാൽ ദർ ആണു സെക്രട്ടറി ജനറൽ. ഇസ്ലാമാബാദാണ് പാർട്ടി ആസ്ഥാനം.
മുത്താഹിദ ഖ്വാമി മൂവ്മെന്റ്, പാക് സർസമീൻ പാർട്ടി എന്നീ പാർട്ടികളെ പുതിയ സഖ്യത്തിലേക്ക് മുഷറഫ് ക്ഷണിച്ചിട്ടുണ്ട്. മറ്റു ചെറുപാർട്ടികളെയും മുഷറഫ് പാർട്ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കമുണ്ട്. തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനു കീഴിലെ എല്ലാ പാർട്ടികളും പിഎഐയുടെ പേരിലായിരിക്കും മത്സരിക്കുകയെന്നും മുഷറഫ് പറഞ്ഞു.
ബേനസീർ ഭൂട്ടോ വധ കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്ന മുഷറഫ് കഴിഞ്ഞ മാർച്ചിലാണ് ദുബായിലേക്ക് കടന്നത്.