ന്യൂഡൽഹി : പഞ്ചായത്തുകളെ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് കണക്ഷനുമായി ബന്ധിപ്പിക്കുന്ന ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് നാളെ തുടക്കം. ഒന്നര ലക്ഷം പഞ്ചായത്തുകളെയാണ് രണ്ടാം ഘട്ടത്തിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡുമായി ബന്ധിപ്പിക്കുന്നത് . മാർച്ച് 2019 ഓടെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പത്തുലക്ഷം കിലോമീറ്ററിൽ ഓപ്റ്റിക്കൽ ഫൈബർ കേബിളുകൾ ഇട്ടാണ് ഒന്നരലക്ഷം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നത് . കുറഞ്ഞ ചെലവിൽ ബ്രോഡ്ബാൻഡും വൈഫൈ സൗകര്യങ്ങളും ഇതുമൂലം ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ഒരു ലക്ഷം പഞ്ചായത്തുകളെയാണ് ബന്ധിപ്പിച്ചത് .ഏറ്റവും കുറഞ്ഞത് രണ്ട് മെഗാബൈറ്റ് പർ സെക്കൻഡ് സ്പീഡ് ഗ്രാമപ്രദേശങ്ങളിൽ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
മഹാരാഷ്ട്ര , ഗുജറാത്ത് , ഛത്തീസ്ഗഡ് , തെലങ്കാന, തമിഴ്നാട് , ജാർഖണ്ഡ് സംസ്ഥാനങ്ങളുമായി കേന്ദ്രം കരാറിൽ ഒപ്പുവയ്ക്കും .കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. 45,000 കോടിയാണ് ഭാരത് നെറ്റ് പദ്ധതിയുടെ ആകെ ചിലവ് . അതിൽ ആദ്യ ഘട്ടത്തിന് 11,200 കോടി ചിലവാക്കിയിട്ടുണ്ട്.നിലവിൽ 38,000 വൈഫൈ ഹോട്ട് സ്പോട്ടുകളാണ് ഇന്ത്യയിലുള്ളത്.ഭാരത് നെറ്റ് രണ്ടാംഘട്ടത്തിൽ 6-7 ലക്ഷം വൈഫൈ സ്പോട്ടുകൾ കൂടി കൂട്ടിച്ചേർക്കും.
ദേശീയ ആഭ്യന്തര മൊത്ത വരുമാനത്തിൽ നാലര ലക്ഷം കോടിരൂപയുടെ വർദ്ധനവ് നൽകുന്ന ഭാരത് നെറ്റ് പൂർത്തിയായിക്കഴിഞ്ഞാൽ ജിഡിപിയിൽ ഉയർച്ചയുണ്ടാകുമെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.