ദുബായ്: യുഎഇയിലെ അനധികൃത താമസക്കാർക്കെതിരേ മുന്നറിയിപ്പുമായി അധികൃതർ. വേണ്ട അനുമതിയും രേഖകളുമില്ലാതെ രാജ്യത്ത് തങ്ങുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു.
യുഎഇയിൽ തങ്ങുന്ന വിദേശികൾ തങ്ങളുടെ രേഖകൾ കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് താമസകുടിയേറ്റ വകുപ്പിന്റെ മുന്നറിയിപ്പ്. സന്ദർശക, ടൂറിസ്റ്റ് വിസകളിലും തൊഴിൽ, താമസ വിസകളിലും എത്തുന്നവർ അനുവദനീയമായ ദിവസങ്ങൾക്കപ്പുറം രാജ്യത്ത് തങ്ങാൻ പാടില്ല. വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ എത്തുന്നവർ നിശ്ചിത കാലപരിധിക്കുള്ളിൽ രാജ്യം വിട്ടില്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.
അധികമായി തങ്ങുന്ന ആദ്യ ദിനത്തിന് 200 ദിർഹവും തുടർന്നുള്ള ഓരോ ദിവസത്തിനും 100 ദിർഹം വീതവുമാണ് പിഴ. വിസിറ്റ് വിസ കാലാവധിയിൽ ജോലി സമ്പാദിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ തന്നെ തൊഴിൽ വിസയിലേക്ക് മാറണം. വിസിറ്റ് കാലാവധിക്കുള്ളിൽ തൊഴിൽ വിസ തരപ്പെട്ടില്ലെങ്കിൽ രാജ്യം വിടുന്നതായിരിക്കും ഉത്തമം. തൊഴിൽ, താമസ വിസകളിലുള്ളവർ, വിസ കാൻസൽ ചെയ്ത് 30ദിവസത്തിനുള്ളിൽ രാജ്യം വിടണം. ഇല്ലെങ്കിൽ പിഴ ശിക്ഷ ലഭിക്കും.
ആശ്രിതരുണ്ടെങ്കിൽ അവർക്കും അധികം തങ്ങുന്ന ആദ്യ ദിനം 120 ദിർഹം, തുടർന്നുള്ള ഓരോ ദിനവും 25 ദിർഹം എന്ന നിരക്കിൽ പിഴ നൽകേണ്ടിവരും. അനധികൃത താമസക്കാരെ ഇമ്മിഗ്രേഷൻ ബ്ളാക് ലിസ്റ്റിൽ പെടുത്താനുള്ള സാധ്യതയുമുണ്ട്. എങ്കിൽ വീണ്ടും യുഎഇയിൽ പ്രവേശിക്കുക അസാധ്യമാവും.
കൂടാതെ, ഇമ്മിഗ്രേഷൻ ബാൻ, മൂന്നുമാസത്തെ തടവ്, നാട് കടത്തൽ എന്നീ ശിക്ഷകളും ചുമത്താനിടയുണ്ട്. തൊഴിൽ നഷ്ടപ്പെട്ടോ, ബിസിനസ്സ് തകർന്നോ പ്രതിസന്ധിയിലായവർ അനധികൃത താമസക്കാരായി രാജ്യത്ത് തങ്ങുന്നത് തടയാൻ കൂടിയാണ് മുന്നറിയിപ്പെന്നും സൂചനയുണ്ട്.