ഇസ്ലാമാബാദ് : ‘ അസലാമു അലൈക്കും, മേം,ദാവൂദ് ഇബ്രാഹിം ഹും, ആപ്ക്കാ കൈസേ ഹെ‘. സംശയിക്കേണ്ട പറയുന്നത് ഡി കമ്പനിയുടെ ഡോൺ ദാവൂദ് ഇബ്രാഹിം തന്നെ.
പാകിസ്ഥാനിലെ കറാച്ചിയിലിരുന്ന് ദുബായിലെ അധോലോക ബന്ധങ്ങൾ നിയന്ത്രിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ പുറത്തു വിട്ടിരിക്കുന്നത്.
പുറത്തു വന്നിരിക്കുന്ന ഒരു സന്ദേശത്തിൽ ഡി കമ്പനിയുമായി ബന്ധപ്പെട്ട ലണ്ടൻ ഉസ്താദിനെ കുറിച്ചാണ് സംസാരം . ബിഗ് ഉസ്താദ് എന്ന് പറഞ്ഞാണ് ദുബായിൽ നിന്നുള്ള കൂട്ടാളി ദാവൂദിനെ ഓർമ്മിപ്പിക്കുന്നത്.
1997 ൽ കൊല്ലപ്പെട്ട ബോളിവുഡ് സംഗീത സംവിധായകൻ ഗുൽഷൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട നദീം സെയ്ഫിയാണ് ലണ്ടൻ ഉസ്താദെന്ന് ഇന്റലിജൻസ് സംഘം സ്ഥിരീകരിച്ചു.
മറ്റൊരു സന്ദേശം ദാവൂദിന്റെ വിശ്വസ്തനായ ജാവേദ് ചൗട്ടാനിയുമായാണ്.ഇതിൽ ദാവൂദിനെ കൂടാതെ ഭാര്യ മെഹജ്ജാബിൻ ഷേക്കിന്റെ ശബ്ദവും കേൾക്കാം.താൻ ഓർഡർ നൽകിയ ബാഗ് വാങ്ങാൻ ഷോ റൂമിൽ പോകുന്ന കാര്യം ഭാര്യ ദാവൂദിനോട് പറയുന്നതും ഇതിലുണ്ട്.
മറ്റൊരു സന്ദേശം എത്തിയത് ഈ വർഷം ഈദ് മുബാരക്ക് സമയത്താണ്.ഇതിൽ തന്നെ വിളിക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞ് ദാവൂദ് തന്റെ കൂട്ടാളിയെ വിലക്കുന്നുണ്ട്.ഇന്ത്യൻ ഇന്റലിജൻസ് ഏജൻസി ഫോൺ കോളുകൾ തിരിച്ചറിഞ്ഞേക്കുമെന്നും പറയുന്നു.
സന്ദേശങ്ങളിലുള്ളത് ദാവൂദിന്റെ ശബ്ദം തന്നെയാണെന്ന് ഇന്റലിജൻസ് ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്. ദാവൂദ് ഒളിവിൽക്കഴിയുന്ന കറാച്ചിയിലെ സുരക്ഷിത കേന്ദ്രത്തിൽ നിന്നാണ് ഫോൺ കോളുകൾ പോയതെന്ന് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. എന്നാൽ ഇവിടം പാകിസ്ഥാൻ ചാരസംഘടനയായ ഇന്റർ-സർവീസസ് ഇൻറലിജൻസിന്റെ സംരക്ഷണത്തിലാണെന്നും സൂചനയുണ്ട്.