ന്യൂഡൽഹി : ഇന്ത്യൻ മഹാസമുദ്രം ഇനി ഇന്ത്യൻ നാവിക പോരാളികളുടെ കയ്യിൽ ഭദ്രം. ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നേവിയുടെ സാന്നിധ്യം വര്‍ധിപ്പിച്ചു. തന്ത്രപ്രധാന ഭാഗങ്ങളിൽ ഇനി ഇന്ത്യൻ നേവിയുടെ ഒരു ഡസനില്‍ കുറയാത്ത കപ്പലുകള്‍ സ്ഥിരമായി നിലയുറപ്പിക്കും.
ഇന്ത്യയുടെ തന്ത്രപ്രധാനമായ മേഖലകളിൽ ചൈനയുടെ സാന്നിദ്ധ്യം വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതോടെയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഇത്തരമൊരു തീരുമാനമെടുത്തത്. പാകിസ്ഥാന്, നേപ്പാള്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങി ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഒരുക്കിയത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
2014 ൽ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് രണ്ട് ചൈനീസ് കപ്പലുകള്‍ സ്ഥിര സാന്നിധ്യമായതിനെ ഇന്ത്യ ചോദ്യം ചെയ്തിരുന്നു.ശ്രീലങ്കയിലെ ഹംബടോട തുറമുഖവും പാക്കിസ്ഥാനിലെ ഗ്വാഡര്‍ തുറമുഖവും നിര്‍മിക്കുന്നതിലും ചൈന സഹായിച്ചിരുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന ഭാഗങ്ങളിലും മൗറീഷ്യസ്, സീഷെല്‍സ്, മഡഗാസ്കര്‍ തുടങ്ങിയ ദ്വീപ് രാഷ്ട്രങ്ങളോടടുത്തുള്ള ഭാഗങ്ങളിലും ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
മറ്റ് ലോകരാജ്യങ്ങളും ഇന്ത്യയുമായി ഇക്കാര്യത്തിൽ സഹകരിച്ചാണ് മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യയും,അമേരിക്കയും ,ജപ്പാനും ചേര്‍ന്ന് സംയുക്ത നാവികാഭ്യാസം നടത്തിയിരുന്നു. ഇന്തോ–പസഫിക് മേഖലയില്‍ ഇന്ത്യയുമായുള്ള തന്ത്രപരമായ കൂട്ടുകെട്ട് തുടരുമെന്ന് അമേരിക്ക വ്യക്തമാക്കുകയും ചെയ്തു.
മാത്രമല്ല കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഫ്രഞ്ച് നയതന്ത്ര പ്രതിനിധികളും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുന്നതായും ഫ്രഞ്ച് നയതന്ത്രപ്രതിനിധികൾ പറഞ്ഞു.
അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുന്ന പ്രസിഡന്റ് ഇമ്മാനുവൽ മക്റോൺ വിദേശകാര്യമന്ത്രി ജീൻ-യെവ്സ് ലെ ഡ്രയനർ തുടങ്ങിയവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതു സംബന്ധിച്ച ചർച്ചകൾ നടത്തും.