അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസ്സിനും പട്ടീദാർ അനാമത്ത് ആന്തോളനും തിരിച്ചടി. മുൻ പട്ടേൽ സമര നേതാവും ഹാർദ്ദിക് പട്ടേലിന്റെ വിശ്വസ്ഥനുമായിരുന്ന ചിരാഗ് പട്ടേൽ ബിജെപിയിൽ ചേർന്നു. ഹാർദ്ദിക്ക് പട്ടേൽ, പട്ടേൽ സമുദായത്തെ സ്വാർത്ഥലാഭത്തിനുവേണ്ടി വഞ്ചിക്കുകയാണെന്ന് ചിരാഗ പട്ടേൽ.
കഴിഞ്ഞ ഒരു വർഷത്തെ പട്ടേൽ സമരം ദുരുപയോഗം ചെയ്ത് പട്ടീദാർ അനാമത്ത് ആന്തോളൻ സമിതി നേതാവ് ഹാർദ്ദിക്ക് പട്ടേൽ കോടീശ്വരനായിയെന്ന സത്യം വിളിച്ചു പറഞ്ഞതാണ് അതുവരെ വിശ്വസ്ഥനായിരുന ചിരാഗ് പട്ടേൽ ഹാർദ്ദിക്ക് പട്ടേലിന് അനഭിമതനാകുന്നത്. സമരത്തിനിടെ കഷ്ടപ്പാടനുഭവിച്ചവരെ മറന്നു കൊണ്ട് ആഡംബര ജീവിതം നയിച്ച ഹാർദ്ദിക് പട്ടേലിനെതിരെ ചിരാഗ് പട്ടേലും കേതർ പട്ടേലുമായിരുന്നു രംഗത്തെത്തിയത്.
ഇതോടെ ചിരാഗ് പട്ടേലിനെ സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നിർണായക ഘട്ടത്തിലെത്തിയ സമയത്താണ് പട്ടേൽ സമുദായത്തിൽ ഏറെ സ്വാധീനമുള്ള ചിരാഗ് പട്ടേൽ ബിജെപിയിൽ ചേർന്നത്. ഗുജറാത്ത് ഉപമുഖ്യമന്ത്രി നിധിൻ പട്ടേൽ ചിരാഗിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ഹാർദ്ദിക്ക് പട്ടേൽ, പട്ടേൽ സമുദായത്തെ സ്വാർത്ഥലാഭത്തിനുവേണ്ടി വഞ്ചിക്കുകയാണെന്നും പട്ടേൽ സമുദായത്തോട് കോൺഗ്രസ്സ് ഇപ്പോൾ കാണിക്കുന്നത് കപട സ്നേഹമാണെന്നും ചിരാഗ് പട്ടേൽ പറഞ്ഞു.
ഹാർദ്ദിക് പട്ടേൽ സമുദായത്തിനു നേരെ കാണിച്ച അനീതിയ്ക്കെതിരെയാണ് താൻ ശബ്ദിച്ചതെന്നും അനീതിക്കെതിരെ ഇനിയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു. പട്ടേൽ സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാട്ടീദാർ അനാമത് ആന്തോളൻ സമിതിയിലൂടെ പട്ടേൽ വോട്ടുകൾ ഉറപ്പാക്കാൻ ശ്രമിച്ച കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് ചിരാഗ് പട്ടേലിന്റെ ബിജെപി പ്രവേശനം.