ന്യൂഡൽഹി : അഭിമാനിക്കാം ഇന്ത്യക്ക്, ലോകരാജ്യങ്ങൾ ബ്രഹ്മോസ് മിസൈലിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നു.
അത്യാധുനിക ക്രൂസ് മിസൈലായ ബ്രഹ്മോസിനായികസാഖിസ്ഥാൻ,ബ്രസീൽ,ഇന്തോനേഷ്യ തുടങ്ങി പതിനാലോളം രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.
ലോകത്തിലെ ആദ്യ സൂപ്പർസോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർണായ പരീക്ഷണം ഈ വർഷം അവസാനത്തോടെ നടക്കുമെന്നാണ് പ്രതിരോധ വകുപ്പിന്റെ അറിയിപ്പ്. ഇതിനു ശേഷം മിസൈൽ മറ്റ് രാജ്യങ്ങൾക്ക് വിൽക്കാനാണ് തീരുമാനം.
ഇന്ത്യ–റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈൽ ആദ്യമായാണ് വ്യോമസേന പരീക്ഷിക്കുന്നത്. ഇന്ത്യയുടെ അത്യാധുനിക പോർവിമാനമായ സുഖോയ്-30 എംകെഎൽ നിന്നാണ് ബ്രഹ്മോസ് പരീക്ഷിക്കുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിൽ സജ്ജീകരിച്ച ലക്ഷ്യത്തിലേക്കാണ് സുഖോയ് പോര്വിമാനത്തിൽ നിന്ന് ബ്രഹ്മോസ് വിക്ഷേപിക്കുക.
പരീക്ഷണം പൂർത്തിയായാൽ ബ്രഹ്മോസ് വ്യോമസേനയുടെ ഭാഗമാകും. സുഖോയ് 30 എംകെഐയിൽ നിന്നുള്ള ബ്രഹ്മോസ് മിസൈൽ ഡ്രോപ്പ് നേരത്തെ നടത്തി വിജയിച്ചിരുന്നു.വലുപ്പത്തിലും നീളത്തിലുമെല്ലാം ബ്രഹ്മോസിനോടു സമാനമായ ഡമ്മി മിസൈലുകൾ ഉപയോഗിച്ചും നിരവധി പരീക്ഷണങ്ങൾ നടത്തിയിരുന്നു.
സുഖോയിൽ നിന്നു മിസൈൽ വിക്ഷേപിക്കുന്നതിന്റെ സാങ്കേതിക വിദ്യയുടെ പരീക്ഷണവും മിസൈൽ വിക്ഷേപണത്തിനു ശേഷം എയർക്രാഫ്റ്റിനുണ്ടാകുന്ന സാഹചര്യങ്ങളും
നേരത്തെ വിലയിരുത്തിയിരുന്നു. സുഖോയും,ബ്രഹ്മോസും തമ്മിൽ യോജിപ്പിക്കുന്ന സങ്കീർണ്ണമായ ദൗത്യം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
ശത്രു പാളയത്തിലെ ലക്ഷ്യസ്ഥാനങ്ങൾ വ്യക്തമായി കാണാതെ തന്നെ ആക്രമിക്കാൻ കഴിയും എന്നതാണ് സുഖോയ്-ബ്രഹ്മോസ് മിസൈൽ സംയോജനത്തിന്റെ ഗുണം.
3600 കിലോമീറ്റർ വേഗമാണ് സൂപ്പർ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയിൽ നിന്നും,കപ്പലിൽ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റർ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകൾ ഇപ്പോൾ തന്നെ ഇന്ത്യക്ക് സ്വന്തമാണ്.
ബ്രഹ്മോസിനെ വഹിക്കാൻ അത്രതന്നെ കരുത്തുള്ള സൂപ്പർ സോണിക് ഫൈറ്റർ ജറ്റ് ആവശ്യമാണ്. മിസൈൽ കൃത്യമായി വിക്ഷേപിച്ച ശേഷം പറന്നകലാൻ സാധിക്കാതെ പോയാൽ അത് അപകടത്തിനിടയാക്കും.അതിനാൽ വളരെ സജ്ജീകരണങ്ങളോടെയാണ് വിക്ഷേപണം.