സനോജ് എംഎസ്
പേട്ടതുള്ളി തളർന്നുറങ്ങിയ ഒരു രാവിന്റെ അറുതി. കിഴക്കുദിച്ചുണരുന്ന പുലരിവെട്ടത്തിനൊപ്പം നമ്മുടെ അടുത്ത പ്രയാണം തുടങ്ങുകയാണ്…
ഉദയനൻ എന്ന കാട്ടുകൊള്ളക്കാരന്റെ ഓരോ കോട്ടകളും കീഴടക്കികൊണ്ട് അയ്യപ്പനും പടയാളികളും മുന്നേറിയ അതേ പാതയിലൂടെ. ചരിത്രത്തിലെ ആ പടയോട്ടത്തിന്റെ പാത തന്നെയാണ് ഇന്നത്തെ ശബരിമല തീർത്ഥാടനത്തിന്റെ പരമ്പരാഗത കാനന പാതയും.
അതുകൊണ്ടാവണം പമ്പ വരെ ചെന്നെത്താൻ വാഹന സൗകര്യം ഉണ്ടായിട്ടും അതെല്ലാം വേണ്ടെന്ന് വച്ച് കാടും മേടും താണ്ടിയുള്ള വഴി നടത്തിനായി ഇന്നും ഭക്തകോടികൾ തയ്യാറാകുന്നത്.
എരുമേലിയുടെ നഗരത്തിരക്കുകളിൽ നിന്നും കിഴക്കോട്ടുള്ള പാതയിലൂടെ അയ്യപ്പ ഭക്തന്മാരോടൊപ്പം ഒരു ചരിത്രാന്വേഷണവുമായി നീങ്ങുമ്പോൾ ചരിത്രത്തിന്റെ അറിയപ്പെടാത്ത ഏടുകളിൽ ഉള്ള പല യാഥാർഥ്യങ്ങളും നമ്മുടെ സഹ യാത്രികരാകുന്നുണ്ട്.
അയ്യപ്പനും കൂട്ടാളികളും നടത്തിയ പടയോട്ടത്തിന്റെ ഭാവപ്പകർച്ച തന്നെയാണ് ഇന്നത്തെ ശബരിമല തീർത്ഥാടനമെന്ന് ചരിത്രം പറയുമ്പോൾ അതിനെ സാക്ഷ്യപ്പെടുത്തുന്ന വസ്തുതകൾ ഏറെയാണ്.
ചുണ്ടിൽ സ്വാമി മന്ത്രവും മനസ്സിൽ സ്വാമി രൂപവും തലയിൽ ഇരുമുടിക്കെട്ടുമായി ഭക്തിയോടെ നീങ്ങുന്ന ഈ വഴി നടത്തം ചരിത്രത്തിന്റെ ഭാഷയിൽ ഒരു ദിഗ്വിജയപ്പുറപ്പാടാണ്. അമ്പലപ്പുഴ-ആലങ്ങാട് സംഘവും വാവരും കൊച്ചുകടുത്തയുമൊക്കെയായി ഉദയനന്റെ കോട്ടകൾ കീഴടക്കാൻ അയ്യപ്പൻ നടത്തിയ പടപ്പുറപ്പാട്.
പണ്ട് കാലങ്ങളിൽ സൈന്യം പടയോട്ടം നടത്തുമ്പോൾ ഇടയ്ക്കു വിശ്രമിക്കുന്ന സങ്കേതങ്ങളെ താവളങ്ങൾ എന്നാണു പറഞ്ഞിരുന്നത്. എരുമേലിയിൽ നിന്നും കരിമലവഴി ശബരിമലയിലേക്ക് നീളുന്ന കാനന പാതയിലെ ഓരോ ഇടവിശ്രമസങ്കേതങ്ങളെയും ഇന്നും ഇടത്താവളങ്ങൾ എന്ന് വിളിക്കുന്നത് ചരിത്രത്തിലെ ആ വലിയപടയോട്ടത്തിന്റെ ചുവടു പിടിച്ചു തന്നെയാണ് എന്ന് വ്യക്തമാണ്.
എരുമേലിയിൽ നിന്നും ഏകദേശം 3 കിലോ മീറ്റർ നടന്നു നീങ്ങുമ്പോൾ എത്തി ചേരുന്ന പ്രദേശമാണ് പേരൂർത്തോട്. ഉദയനന്റെ രണ്ടാമത്തെ ശക്തമായ കോട്ട നിലനിന്നിരുന്ന സ്ഥലം. കാടിനേയും നാടിനെയും വേർതിരിക്കുന്ന പേരൂർത്തോട് പക്ഷെ ചരിത്രത്തെയും പുരാണത്തെയും ഒന്നിപ്പിച്ചുകൊണ്ടാണ് പുതിയകാലത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്നത്.
പേരൂർതോടിൽ നിന്നും കാനന മാർഗത്തിലേക്ക് നീളുന്ന ഒറ്റയടിപ്പാത കേറിചെല്ലുന്നതു ഇരുമ്പൂന്നിക്കരയിലാണ്. അയ്യപ്പനും പടയാളികളും വില്ലും ശരവും വാളുകളും ഊന്നിവച്ചു വിശ്രമിച്ച സ്ഥലമാണിതെന്നാണ് ചരിത്രം പറയുന്നത് ഈ സ്ഥലത്തിന്റെ വിളിപ്പേര് കൊണ്ട് തന്നെയാണ്.
അയ്യപ്പൻ ഇവിടെ ശിവപൂജ നടത്തിയെന്ന ഐതിഹ്യത്തിൽ ഇരുമ്പൂന്നിക്കരയിൽ ഒരു ശിവക്ഷേത്രവും നിലകൊള്ളുന്നുണ്ട്. ഇതിനു സമീപത്തായി സുബ്രഹ്മണ്യന്റെ മറ്റൊരു ക്ഷേത്രവും പുതിയ കാലം പണികഴിപ്പിച്ചിട്ടുണ്ട്.
ഇരുമ്പൂന്നിക്കര ഇടത്താവളത്തിൽ നിന്നും വീണ്ടും മുന്നോട്ടേക്കുള്ള ഇടവഴി കോയിക്കൽകാവിലേക്കു നീളുന്നതാണ്. വനദുർഗാ സങ്കൽപത്തിൽ ഒരു ബാലഭദ്രകാളി ക്ഷേത്രവും ഇതിനു സമീപത്തായി മലദൈവങ്ങളെ സങ്കൽപ്പിച്ചുകൊണ്ട് ശൈവാരാധന നടത്തുന്ന ഒരു കാവും കാണാം. കോവിലും കാവുമൊക്കെ ചേർന്ന ഈ പ്രദേശത്തിന്റെ വിളിപ്പേരത്രേ കോയിക്കൽകാവ്.
അയ്യപ്പന്റെ പടപ്പുറപ്പാടിൽ അന്ന് ഈ ഭാഗത്തു താമസിച്ചിരുന്ന മലയരയന്മാരും കാണിക്കാരും പങ്കു ചേർന്നിരുന്നു എന്ന ചരിത്രത്തിന്റെ അവകാശവാദങ്ങൾക്ക് കാലം സൂക്ഷിക്കുന്ന തെളിവുകളാണ് മലദൈവങ്ങളെ സങ്കൽപ്പിച്ചുകൊണ്ടുള്ള ഈ പച്ചിലക്കാവ്.
വടശ്ശേരിക്കര ളാഹ വഴി പമ്പയിലേക്ക് നീളുന്ന ആധുനിക ശബരിമല പാതയിൽ ഇടത്താവളങ്ങളായി അറിയപ്പെടുന്ന ക്ഷേത്രങ്ങളേറെയും ദേവസ്വം ബോർഡിന്റെ വകയാണെങ്കിൽ അയ്യപ്പനും കൂട്ടരും സഞ്ചരിച്ച ഈ പരമ്പരാഗത കാനന പാതയിലെ ക്ഷേത്രങ്ങളുടെ ഊരാണ്മക്കാർ മലയരയന്മാരും ഉള്ളാളരുമാണ്.
അയ്യപ്പൻ ഈ സമുദായംഗങ്ങളുമായി സ്ഥാപിച്ചിരുന്ന സൗഹൃദത്തിന്റെ ശേഷിപ്പായാണ് ഇന്നത്തെ തലമുറക്കാർ ഈ ഊരാണ്മഅവകാശത്തെ നോക്കി കാണുന്നത്. കോയിക്കൽ കാവിലെ മലദൈവങ്ങളുടെ കാവ് കഴിഞ്ഞു വീണ്ടും മുന്നോട്ട് നീങ്ങിയാൽ മുന്നിൽ ഫോറസ്റ്റിന്റെ ചെക്ക് പോസ്റ്റ് കാണാം.
ഈ ചെക്ക് പോസ്റ്റ് കടന്നു കയറിയാൽ പിന്നെ വനമാണ്. കാലം ഒരു മാറ്റവും വരുത്താത്ത ഘോര വനം. ഈ മഴക്കാടുകൾ വിശ്വാസങ്ങളിൽ അയ്യപ്പന്റെ തപോഭൂമിയാണ്…
(തുടരും…)