ന്യൂഡൽഹി : ഭീകരവാദികളോട് യാതൊരു വിട്ടുവീഴ്ചയും സർക്കാരിനില്ലെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി സുരേഷ് ബാമ്രേ. കശ്മീരിൽ നിന്ന് ഭീകരരെ തുടച്ചു നീക്കുക തന്നെ ചെയ്യും. നുഴഞ്ഞു കയറ്റം ഫലപ്രദമായി പ്രതിരോധിക്കുന്നതിനൊപ്പം ഭീകരരെ ഉന്മൂലനം ചെയ്യുന്നതും സൈന്യം ശക്തമായി നടപ്പിലാക്കുമെന്നും ബാമ്രേ ന്യൂഡൽഹിയിൽ പറഞ്ഞു.
സൈന്യത്തിന്റെ ആധുനികീകരണം സാദ്ധ്യമാക്കാൻ സാദ്ധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുന്നുണ്ട് . ഒപ്പം പ്രതിരോധ കരാറുകൾ സുതാര്യമായിരിക്കാനും സമഗ്രശ്രദ്ധ നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമായും പ്രതിരോധ രംഗത്തെ ഉദ്ദേശിച്ച് തന്നെയാണ് മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
2017 ൽ ലഷ്കർ കമാൻഡർമാരുൾപ്പെടെ 195 ഭീകരരെ ഇന്ത്യൻ സൈന്യം വകവരുത്തിയിരുന്നു . ഓപ്പറേഷൻ ഓൾ ഔട്ട് എന്ന് പേരിട്ട സൈനിക നീക്കത്തിൽ കൊടും ഭീകരരാണ് കൊല്ലപ്പെട്ടത് . ഭീകര സംഘടനകളുടെ നട്ടെല്ലൊടിക്കുന്നതായിരുന്നു ഈ സൈനിക നീക്കം.
ഭീകര പ്രവർത്തനത്തിലെക്ക് തിരിയുന്ന താഴ്‌വരയിലെ യുവാക്കളെ കുടുംബത്തെക്കൊണ്ട് തിരിച്ചു വിളിക്കുന്ന നീക്കവും സൈന്യം നടത്തുന്നുണ്ട് . ഫുട്ബോൾ താരമായിരുന്ന മജീദ് ഇർഷാദ് ഖാൻ ഉൾപ്പെടെയുള്ള ചെറുപ്പക്കാർ കുടുംബത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് കീഴടങ്ങിയിരുന്നു.