ഈ തല ഒന്നു മാറ്റാൻ പറ്റിയെങ്കിൽ ? മനസ്സുകൊണ്ടെങ്കിലും ഈ ചോദ്യം ഉന്നയിക്കാത്തവർ വിരളമാണ് . തയ്യാറാണെങ്കിൽ ഇനി തലയും മാറ്റി വയ്ക്കാം.ലോകത്തിലെ ആദ്യത്തെ തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിയന്നയിലാണ് വിജയകരമായി പൂർത്തിയായത്.
ഇറ്റാലിയൻ പ്രൊഫസർ സെർജിയോ കന്നവരോയാണ് 18 മണിക്കൂർ നീണ്ട തല മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. മനുഷ്യ മൃതദേഹത്തിലാണ് ആദ്യ പരീക്ഷണം നടത്തിയത്. ഹാർബിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയാണ് ശസ്ത്രക്രിയ സംഘടപ്പിച്ചത്.
ടൂറിനിലെ അഡ്വാൻസ്ഡ് ന്യൂറോമോഡുലേഷൻ ഗ്രൂപ്പിന്റെ തലവനാണ് സെർജിയോ കന്നവരോ. ശസ്ത്രക്രിയയിൽ പങ്കെടുത്ത മെഡിക്കൽ ടീം വിയന്നയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തലമാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ വിശദാംശങ്ങൾ പുറത്തു വിട്ടത്.
മനുഷ്യ ശരീരത്തിലെ ഞരമ്പുകളും,രക്തധമനികളും,സ്പൈനൽ കോഡുമായി ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ അതിസങ്കീർണ്ണമായ പ്രക്രിയ. ഇത് വിജയകരമായതാണ് സംഘത്തിന് ഏറെ ആത്മവിശ്വാസം നൽകുന്നത്.
മരണത്തെ പോലും അതിജീവിക്കാൻ കഴിയും വിധത്തിൽ മനുഷ്യ സമൂഹത്തിന് മാറ്റം വരുത്താൻ ഈ ശസ്ത്രക്രിയയിലൂടെ സാധിക്കുമെന്ന് സെർജിയോ അവകാശപ്പെട്ടു.
മനുഷ്യ ശരീരത്തിൽ ഇത്തരമൊരു ശസ്ത്രക്രിയ നടത്തും മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ എലിയുടെ തലയാണ് സെർജിയോ ആദ്യം മാറ്റി വയ്ച്ചത്.ഇത് വിജയകരമായിരുന്നു.തുടർന്നാണ് മനുഷ്യ മൃതദേഹത്തിൽ ശസ്ത്രക്രിയ നടത്തിയത്.
ഡോക്ടർ സിയാവോ പിങ് റെൻ ആണ് ശസ്ത്രക്രിയയിൽ പങ്കെടുത്ത മറ്റൊരു പ്രധാനി.കഴിഞ്ഞ വർഷം കുരങ്ങിന്റെ തല മാറ്റി വയ്ച്ച് ലോകശ്രദ്ധ ആകർഷിച്ചിരുന്നു റെൻ.
അടുത്ത ഘട്ടമായി മസ്തിഷ്ക മരണം സംഭവിച്ചവരുടെ തല മാറ്റി വയ്ക്കുവാനാകും ശ്രമമെന്ന് ഡോക്ടർ സെർജിയോ പറഞ്ഞു.