കണ്ണൂർ: ചില വിഭാഗക്കാർ, ആളുകളെ റിക്രൂട്ട് ചെയ്ത് മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോയി തീവ്രവാദം നടത്തുന്നതിന് നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റകരമായ ഇത്തരം പ്രവർത്തനങ്ങളെ പൊലീസ് അടിച്ചമർത്തുമെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു. ഐ.എസ് റിക്രൂട്ട്മെന്റ് കേസിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗം പേരും പോപ്പുലർ ഫ്രണ്ട്-എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന വസ്തുത നിലനിൽക്കെയാണ് പേര് വ്യക്തമാക്കാതെയുള്ള മുഖ്യമന്ത്രിയുടെ ഈ പ്രസ്ഥാവന.
തീവ്രവാദത്തിന്റെ വേരുകൾ കേരളത്തിലും ശക്തമാണ് എന്ന വസ്തുത നിലനിൽക്കെയാണ് ഇതിന് കാരണക്കാരായവരെക്കുറിച്ച് വ്യക്തമായി പറയാതെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്ഥാവന. ചില വിഭാഗക്കാർ ആളുകളെ റിക്രൂട്ട് ചെയ്ത് കൊണ്ടുപോയി ക്രിമിനൽ പ്രവർത്തനം നടത്തുകയാണെന്ന് പറയുമ്പോഴും അതിന് കാരണക്കാരായവരെപ്പറ്റി പറയാൻ മുഖ്യമന്ത്രി തയ്യാറായില്ല.
കൂടാതെ കുട്ടികളെ കാണാതാവുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇതിനു പിറകിലെ സംവിധാനങ്ങളെ കുറിച്ചു ശക്തമായ അന്വേഷണം ആവശ്യമാണ്. ഇക്കാര്യത്തിൽ കർശനമായ നടപടികളും അന്വേഷണങ്ങളും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനിലെ പാസിങ്ങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.