ബ്ളീഡ് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും നടത്തുക ഐഎസ്‌ഐയുടെ പതിവു രീതികളാണ് . അത്തരത്തിൽ ഐഎസ്‌ഐ തീരുമാനിച്ച ഒരു പദ്ധതിയാണ് മറ്റ് ഭീകര ശക്തികൾ ഇടെപെട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ച മുംബൈ ആക്രമണമായി മാറിയത്.
2008 നും വളരെ മുൻപാണ് ചെറിയ രീതിയിൽ ഒരു ആക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിട്ടത് . പാകിസ്ഥാനിലെങ്ങും അൽ ഖ്വായ്ദയ്‌ക്കും താലിബാനുമെതിരെ അമേരിക്ക ശക്തമായ ആക്രമണങ്ങൾ നടത്തിവരുന്ന കാലമായിരുന്നു അത് . തങ്ങൾക്കെതിരെയുള്ള ഈ സൈനിക നീക്കത്തിന് തടയിടാൻ തക്കം പാർത്തിക്കുകയായിരുന്ന അൽഖ്വായ്ദയുടെ മുന്നിൽ പുതിയൊരു പദ്ധതിയുമായി കൊടും ഭീകരൻ ഇല്യാസ് കശ്മീരി എത്തിയതോടെയാണ് കാര്യങ്ങൾ മാറി മറിയുന്നത്.
അഫ്ഗാൻ – പാക് അതിർത്തിയിൽ അമേരിക്കയും പാകിസ്ഥാനും നടത്തുന്ന ആക്രമണത്തെ പ്രതിരോധിക്കാൻ യുദ്ധത്തിന്റെ കേന്ദ്രം അവിടെ നിന്ന് മാറ്റണമെന്ന് ഇല്യാസ് കശ്മീരി അൽ ഖ്വായ്ദ തലവന്മാരെ അറിയിച്ചു . ഇന്ത്യയിൽ വലിയൊരു ഭീകരാക്രമണം നടത്തിയാൽ പാകിസ്ഥാനും ഇന്ത്യയും തമ്മിൽ യുദ്ധമുണ്ടാകുമെന്നും അങ്ങനെയുണ്ടായാൽ എല്ലാ ജിഹാദി സംഘടനകളും പാക് സൈന്യവും ഒരുമിച്ച് ഇന്ത്യയെ നേരിടുമെന്നും കശ്മീരി ചൂണ്ടിക്കാട്ടി.
തങ്ങൾക്കെതിരെയുള്ള അമേരിക്കൻ ആക്രമണത്തിന്റെ തീവ്രത കുറയുമെന്നും പാകിസ്ഥാൻ തങ്ങളെ ഒപ്പം കൂട്ടി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്നും അൽ ഖ്വായ്ദ ഇതോടെ കണക്കുകൂട്ടി . കശ്മീരിയുടെ പദ്ധതി ഇഷ്ടപ്പെട്ട അൽ ഖ്വായ്ദൻ മേധാവി അയ്മൻ അൽ സവാഹിരി പദ്ധതി നടപ്പാക്കാൻ അനുവാദം കൊടുത്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും പിന്തുണയുള്ള ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയ്‌ക്കായിരുന്നു ഓപ്പറേഷന്റെ ചുമതല.
പാക് സൈന്യത്തിൽ നിന്ന് വിരമിച്ച മേജർ ഹാറൂൺ ആയിരുന്നു ഇടനിലക്കാരൻ . സുഹൃത്തായ ലഷ്കർ കമാൻഡർ അബു ഹംസ വഴി ഹാറൂൺ പദ്ധതി ലഷ്കർ ഇ തോയ്ബ മേധാവികളെ അറിയിച്ചു . ഹാഫിസ് സയിദിന്റെ നിർദ്ദേശത്തെ തുടർന്ന് സഖി ഉർ റഹ്മാൻ ലഖ്വി ഭീകരാക്രമണ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചു . തുടർന്ന് ലഖ്വി നേരിട്ട് കറാച്ചിയിലെത്തിയാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തത് . ഭീകരർക്കുള്ള പരിശീലനത്തിൽ ലഖ്വി നേരിട്ട് പങ്കെടുക്കുകയും ചെയ്തു.
മേജർ അബ്ദുൾ റഹ്മാൻ ഇതിനായി ഇന്ത്യയിലെത്തി കൂടുതൽ വിദേശികളെത്തുന്ന കേന്ദ്രങ്ങൾ ആക്രമണത്തിനായി തിരഞ്ഞെടുത്തു. ലിയോപോൾഡ് കഫേ , നരിമാൻ ഹൗസ് , താജ് ഹോട്ടൽ തുടങ്ങിയ കേന്ദ്രങ്ങളിൽ അങ്ങനെയാണ് ആക്രമണം നടന്നത്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ മുൾമുനയിൽ നിർത്തിയ ആക്രമണത്തിന്റെ അസൂത്രണം ഇങ്ങനെയായിരുന്നു .
അടുത്തത് : ആക്രമണത്തിന്റെ തുടക്കം : ഭീകരർ ഇന്ത്യയിലേക്ക്