കൊച്ചി : സുപ്രീംകോടതിയില്‍ ഹാജരാക്കുന്നതിനായി അഖിലയെ ഡല്‍ഹിയിലേക്ക് കൊണ്ട് പോയി. ഉച്ചയ്ക്ക് വീട്ടില്‍ നിന്നും പോലീസ് അകമ്പടിയോടെ നെടുമ്പാശ്ശേരി വിമാന്തതാവളത്തിലെത്തിച്ച അഖിലയെ വിമാന മാര്‍ഗ്ഗമാണ് ഡല്‍ഹിക്ക് കൊണ്ട് പോയത്. 27ാം തീയതിയാണ് കേസ് പരിഗണിക്കുക.
രാവിലെ മുതല്‍ തന്നെ അഖിലയുടെ വൈക്കത്തെ വീടിന് സമീപം മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും സ്ഥാനം പിടിച്ചിരുന്നു. കാത്തിരിപ്പിനൊടുവില്‍ ഉച്ചയ്ക്ക് 2 മണിയോടെ ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി അശോകനും അഖിലയും സുരക്ഷാ ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരും ഇറങ്ങി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നാണ് സംഘം ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ടത്.
27ന് പരിഗണിക്കുന്ന കേസില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഖിലയെ കേള്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഭീകരവാദ റിക്രൂട്ടിംഗ് നടന്നുവെന്ന് അഖിലയുടെ അച്ഛന് അശോകനും മെന്റല്‍ കിഡ്നാപ്പിംഗ് നടന്നതായി എന്‍ഐഎയും കോടതിയെ ബോധിപ്പിച്ച സാഹചര്യത്തിലായിരുന്നു കോടതി നിര്‍ദ്ദേശം. അതേസമയം കോടതി തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് അശോകന് വ്യക്തമാക്കി.
ഇതിനിടെ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള മതമൗലികവാദ സംഘടനകളുടെ ബന്ധം, സൈനബ, ഷെഫിന് എന്നിവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത, അഖിലയെ ലക്ഷ്യമിട്ട തീവ്ര സലഫി സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ പറ്റി എന്‍ഐഎ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളതായാണ് സൂചന. നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ക്ക് പുറമേ ചില നിര്‍ണായക ചികിത്സാ രേഖകള്‍ അശോകന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
അതേ സമയം തന്നെ ആരും നിർബന്ധപൂർവം മതം മാറ്റിയില്ലെന്നും തനിക്ക് ഭർത്താവിനൊപ്പം പോകാനാണ് താത്പര്യമെന്നും അഖില മാദ്ധ്യമങ്ങളോട് പറഞ്ഞു . മാദ്ധ്യമങ്ങളോട് സംസാരിക്കരുതെന്ന പൊലീസ് വിലക്ക് മറികടന്നായിരുന്നു അഖിലയുടെ അഭിപ്രായ പ്രകടനം