തിരുവനന്തപുരം : മാരായമുട്ടത്ത് വനിത ഉദ്യോഗസ്ഥയ്ക്ക് നേരേ സിപിഎം എം.എൽ.എയുടെ അസഭ്യവർഷം . ഡെപ്യൂട്ടി കളക്ടർ എസ് ജെ വിജയക്ക് നേരേയാണ് പാറശ്ശാല എം.എൽ.എ സികെ ഹരീന്ദ്രൻ അസഭ്യം പറഞ്ഞത് . എന്നെ നിനക്ക് അറിയില്ല , നിന്നെ ആരാടീ ഇവിടെ എടുത്തോണ്ടുവന്നത് എന്നൊക്കെ ചോദിച്ചായിരുന്നു എം എൽ എയുടെ അസഭ്യവർഷം.
മാരായമുട്ടത്ത് ക്വോറി അപകടത്തിൽ മരണപ്പെട്ടവർക്കുള്ള ദുരിതാശ്വാസം നൽകുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനത്തിനിടയിലായിരുന്നു എം .എൽ.എ ഡെപ്യൂട്ടി കളക്ടറോട് കയർത്തത് . കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ നൽകും എന്ന് പറയണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു . എന്നാൽ കളക്ടറുടെ മീറ്റിംഗിൽ തീരുമാനിച്ചതേ തനിക്ക് പറയാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു.
കളക്ടറുടെ മീറ്റിംഗിൽ ഒരു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നൽകാനാണ് തീരുമാനിച്ചതെന്ന് എസ് ജെ വിജയ ജനം ടിവിയോട് പറഞ്ഞു . തനിക്ക് അതു മാത്രമേ പറയാൻ കഴിയൂ എന്ന് എം.എൽ.എ യോട് വ്യക്തമാക്കിയിരുന്നു . എന്നാൽ എം.എൽ.എ വളരെ മോശമായി തന്നോട് പെരുമാറുകയായിരുന്നെന്നും അതിൽ തനിക്ക് ദുഖമുണ്ടെന്നും വിജയ പറഞ്ഞു.
മാരായമുട്ടം പാറമട ദുരന്തം സ്വാഭാവികമായുണ്ടായതല്ലെന്നും വരുത്തിവച്ചതാണെന്നും അതുകൊണ്ട് തന്നെ ദുരന്ത ദുരിതാശ്വാസത്തിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഡെപ്യൂട്ടി കളക്ടർ ചൂണ്ടിക്കാട്ടുന്നു . എം.എൽ.എയുടെ അസഭ്യവർഷം എന്തിനായിരുന്നെന്ന് തനിക്ക് ഇതുവരെ മനസിലായില്ലെന്നും അവർ പ്രതികരിച്ചു.