ഇസ്ളാമബാദ് : പാകിസ്ഥാനിൽ സർക്കാർ വിരുദ്ധ കലാപം രൂക്ഷം.രണ്ടാഴ്ച്ചയോളമായി തുടരുന്ന പ്രതിഷേധത്തിൽ 10 പേർ കൊല്ലപ്പെട്ടു.നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റു.രാജ്യത്ത് സ്വകാര്യ ചാനലുകൾക്കും സാമൂഹ്യ മാദ്ധ്യമങ്ങൾക്കും വിലക്ക് തുടരുകയാണ്.
പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.പ്രതിഷേധക്കാർക്ക് നേരേ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചെങ്കിലും തീയിട്ടും കല്ലേറു നടത്തിയും പ്രതിഷേധക്കാർ രംഗത്തുണ്ട്.മാധ്യമങ്ങളെ പ്രതിഷേധ രംഗങ്ങൾ ര്പക്ഷേപണം ചെയ്യുന്നതിൽ നിന്നും സർക്കാർ വിലക്കിയിട്ടുണ്ട്.ഫെയ്സ്ബുക്ക്,ട്വിറ്റർ,യൂട്യുബ് പോലുള്ള സമൂഹമാധ്യമങ്ങൾക്കും സർക്കാർ വിലക്കേർപ്പെടുത്തി.
പ്രതിഷേധം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയാനാണിതെന്നാണ് സർക്കാർ വാദം.ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ഇലക്ഷൻ ആക്ടിൽ വരുത്തിയ ഭേദഗതിയാണ് സർക്കാരിനു തിരിച്ചടിയായത്.സത്യപ്രതിജ്ഞ ചടങ്ങിൽ വിശ്വാസം വെളിപ്പെടുത്തുന്നത് സംബന്ധിച്ച് അടിച്ചേൽപ്പിക്കലാണുണ്ടായിരിക്കുന്നതെന്നാരോപിച്ചാണ് തീവ്രപക്ഷ പാർട്ടിക്കാരുടെ പ്രതിഷേധം.
നിയമമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ച്ചയിലേറെയായി വിവിധ പാർട്ടികൾ തുടർന്നുവന്ന ഉപരോധമാണ് സംഘർഷത്തിലേക്ക് നയിച്ചത്.