തിരുവനന്തപുരം: ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ സി കെ ഹരീന്ദ്രൻ എംഎൽഎയെ വനിതാകമ്മീഷൻ അതൃപ്തി അറിയിച്ചു. ഫോണിൽ വിളിച്ചാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ എംഎൽഎയെ അതൃപ്തി അറിയിച്ചത്. സംഭവത്തിൽ വിശദീകരണവും കമ്മീഷൻ ആവശ്യപ്പെട്ടു.
കഴിഞ്ഞ 25ന് പാറശ്ശാല എംഎൽഎ സികെ ഹരീന്ദ്രൻ തിരുവനന്തപുരം ഡെപ്യൂട്ടി കളക്ടർ എസ്ജെ വിജയയെ പരസ്യമായി അസഭ്യം പറയുന്ന ദൃശ്യങ്ങളും വാർത്തയും ജനം ടിവി പുറത്തുവിട്ടിരുന്നു. ആൾക്കൂട്ടത്തിനിടയിൽ വച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥയെ ജനപ്രതിനിധി അപമാനിക്കുന്ന ദൃശ്യങ്ങൾ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ഉണ്ടാക്കിയത്. വനിതാസംഘടനകളടക്കം എംഎൽഎയ്ക്കെതിരെ രംഗത്ത് വന്നു.
ഇതേത്തുടർന്നാണ് സംഭവത്തിൽ വനിതാ കമ്മീഷൻ ഇടപെട്ടത്. സംഭവത്തെക്കുറിച്ച് വിശദീകരണം നൽകാൻ കമ്മീഷൻ എംഎൽഎയോട് ആവിശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യുട്ടി കളക്ടറെ നേരിട്ട് വിളിച്ചു കമ്മീഷൻ വിവരങ്ങൾ ആരാഞ്ഞിരുന്നു.
അതേസമയം സംഭവം വിവാദമായതോടെ എംഎൽഎ സികെ ഹരീന്ദ്രൻ ഖേദപ്രകടനം നടത്തി. ജനരോക്ഷത്തിൽ നിന്നും രക്ഷപ്പെടുത്താനായാണ് ഡെപ്യൂട്ടി കലക്ടറോട് അത്തരത്തിൽ പെരുമാറിയതെന്നാണ് എംഎൽഎ പറയുന്നത്.