മൂന്നാര്‍: മന്ത്രി എംഎം മണി കൈയ്യേറ്റക്കാരുടെ മിശിഹായാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്. മണി സിപിഐക്കെതിരെ തിരിഞ്ഞത് കൈയേറ്റക്കാരെ സഹായിക്കാനാണ്. ഏതൊക്കെ സിപിഎം നേതാക്കള്‍ പണം വാങ്ങിയെന്ന് പറയാന്‍ നിര്‍ബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജോയ്സ് ജോര്‍ജിന്റെ പട്ടയം റദ്ദാക്കാന്‍ സിപിഐ നേതാക്കള്‍ കോണ്‍ഗ്രസുകാരില്‍ നിന്ന് പണം വാങ്ങിയിട്ടില്ല .പണം വാങ്ങിയെന്ന് മന്ത്രി പറഞ്ഞത് നെറികെട്ട ആരോപണമാണ്. രാഷ്ട്രീയ പ്രവര്‍ത്തനം കൊടുക്കല്‍ വാങ്ങലുകളുടേതാണെന്ന അഭിപ്രായം സിപിഐക്കില്ല. കൈയേറ്റക്കാര്‍ക്കെതിരെ നടപടികള്‍ തുടങ്ങിയപ്പോൾ മുതലാണ് എംഎം മണിയെ പ്രകോപിപ്പിതനായത്
കൈയേറ്റക്കാര്‍ക്ക് വേണ്ടി വര്‍ത്തമാനം പറയുന്ന രീതിയിലേക്ക് ഇടതുപക്ഷ സര്‍ക്കാരിലെ ഒരു മന്ത്രി അധ:പതിച്ചത് തെറ്റായി പോയെന്നും കെകെ ശിവരാമന് പറഞ്ഞു. സിപിഐയുടെ പ്രാദേശിക നേതാക്കളില്‍ ആരെങ്കിലുമൊരാൾ കൈയ്യേറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് തെളിയിച്ചാൽ അയാൾ പിന്നീട് സിപിഐയിലുണ്ടാവില്ല.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. അതുമായി തങ്ങള്‍ മുന്നോട്ടുപോകും . ഇങ്ങോട്ട് പറയുന്നതിന് മറുപടി പറയുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.