അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരായ കുറ്റപത്രം പോലീസ് മാദ്ധ്യമങ്ങൾക്കു ചോർത്തി നൽകിയെന്നു നടൻ ദിലീപ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകി . കോടതി പരിഗണിക്കും മുൻപ് കുറ്റപത്രത്തിന്റെ വിശദാംശങ്ങൾ മാദ്ധ്യമങ്ങളിൽ വന്നെന്നും ഇത് തനിക്കെതിരായ പോലീസിന്റെ ഗൂഢാലോചനയുടെ ഭാഗമാണെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.
നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ദിലീപിന്റെ മുൻഭാര്യ മഞ്ജുവാര്യർ,രണ്ടാം ഭാര്യ കാവ്യ മാധവൻഎന്നിവർ ഉൾപ്പെടെ 355 പേർ സാക്ഷികളായ കേസിൽ ആകെ 12 പ്രതികളാണുള്ളത്.
ആക്രമണത്തിനു നേതൃത്വം നൽകിയ പൾസർ സുനിയാണ് ഒന്നാം പ്രതി. നടിയെ തട്ടിക്കൊണ്ടു പോയ കാറിലുണ്ടായിരുന്ന ഡ്രൈവർ മാർട്ടിൻ ആന്റണി, മണികണ്ഠൻ, വിജീഷ്, വടിവാൾ സലീം, പ്രദീപ് എന്നിവരാണു രണ്ടു മുതൽ ആറുവരെയുള്ള പ്രതികൾ.
നടിയോടു ദിലീപിനുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണമായതെന്നു കുറ്റപത്രത്തിൽ പറയുന്നു. ആദ്യവിവാഹം തകർന്നതിനു പിന്നിൽ ആക്രമിക്കപ്പെട്ട നടിയാണെന്നു ദിലീപ് വിശ്വസിച്ചിരുന്നെന്നും കുറ്റപത്രത്തിൽ വിശദീകരിക്കുന്നു.