സന്നിധാനം: ശബരിമലയിൽ തിരക്കുനിയന്ത്രണവും ക്രമസമാധാനപാലനവും സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതുമെല്ലാം പോലീസിന്റെ ചുമതലയാണെങ്കിലും അയ്യപ്പന്റെ ശ്രീകോവിൽ ഉൾപ്പടെയുള്ള സോപാനത്തിന്റെ സംരക്ഷണച്ചുമതല ദേവസ്വം ബോർഡിന്റെ ഗാർഡുകൾക്കാണ്. നടയടച്ചു കഴിഞ്ഞു ആളും ആരവവുമൊക്കെ മലയിറങ്ങി കഴിഞ്ഞാലും ദേവസ്വം ഗാർഡുകൾ ഇവിടെത്തന്നെയുണ്ടാവും അയ്യപ്പന്റെ കാവൽ ഭടന്മാരായി.
കോടികണക്കിന് തീർത്ഥാടകർ പ്രതിവർഷം ദർശനം നടത്തിപോകുന്ന ശബരിമല ശ്രീലകത്തിന്റെ യഥാർത്ഥ കാവൽക്കാർ ഇവരാണ്. ഈ ദേവസ്വം ഗാർഡുകൾ. മണ്ഡല മകരവിളക്ക് കാലത്തെയും മാസപൂജാവേളകളിലെയും തിരക്കിന്റെ സമയത്തു മാത്രമാണ് പോലീസും മറ്റു സേനാ വിഭാഗങ്ങളും സന്നിധാനത്തിന്റെ സുരക്ഷയ്ക്കും തിരക്ക് നിയന്ത്രണത്തിനുമൊക്കെയായി നിയമിക്കപ്പെടുന്നത്.
അപ്പോഴും ശ്രീകോവിൽ ഉൾപ്പടെയുള്ള സോപാനത്തിന്റെ സംരക്ഷണം ദേവസ്വത്തിലെ ഗാർഡുമാർക്കാണ്. തിരക്കേറുന്ന സമയങ്ങളിൽ പോലീസിനൊപ്പം തന്നെ സോപാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിലും സുരക്ഷയൊരുക്കുന്നതിലും സദാ ജാഗരൂകരാണ് ഇവർ.
തീർത്ഥാടന കാലഘട്ടം കഴിഞ്ഞു ഭക്തരും മറ്റു ഉദ്യോഗസ്ഥരുമൊക്കെ മലയിറങ്ങി കഴിഞ്ഞാലും ആറോളം ഗാർഡുകൾ സോപാനത്ത് തന്നെയുണ്ടാവും അയ്യപ്പന്റെ സ്വന്തം കാവൽ ഭടന്മാരായി. വർഷത്തിൽ 365 ദിവസവും അയ്യപ്പന്റെ സാമീപ്യം അനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചത് ജീവിത സുകൃതമാണെന്ന് ഇവർ പറയുന്നു .