തിരുവനന്തപുരം : തണുത്തുറഞ്ഞു കിടക്കുന്ന ആർട്ടിക്കിൽ ഇന്ത്യൻ പതാക പാറിച്ച്, മലയാളികളുടെ വീര്യം എതിരാളിയായ പാകിസ്ഥാനെ അറിയിക്കാൻ ഒരുങ്ങി നിയോഗ്
ലോകത്തെ ഏറ്റവും സാഹസികമായ ആർട്ടിക് പോളാർ എസ്ട്രീം എക്സ്പെഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നിയോഗ് വേൾഡ് വൈഡ് റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തി.
റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തുന്ന രാജ്യങ്ങളുടെ പ്രതിനിധിക്കാണ് ആർട്ടിക്ക് ദൗത്യത്തിന് അർഹത ലഭിക്കുക.മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റർ വരുന്ന ആർട്ടിക്ക് മേഖല മുറിച്ചു കടക്കുന്ന അതിസാഹസികമായ പ്രകടനമാണ് ആർട്ടിക് പോളാർ എസ്ട്രീം.
ഇന്ത്യ ആദ്യമായാണ് ഈ ദൗത്യത്തിൽ പങ്കാളിയാകാൻ മൽസരിക്കുന്നത്. കടുത്ത മൽസരമാണ് ആദ്യ രണ്ടുസ്ഥാനങ്ങൾക്കായി നടക്കുന്നത്.പാകിസ്ഥാൻ സ്വദേശിയായ മുഷാഹിദ് ഷായാണ് നിയോഗിന്റെ എതിരാളി. ഒരു ഘട്ടത്തിൽ നിയോഗ് ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പാകിസ്ഥാനിൽ മുഷാഹിദിനു വേണ്ടി വലിയ പ്രചാരണം ആരംഭിച്ചതോടെ അദ്ദേഹം ഒന്നാംസ്ഥാനത്തേക്കെത്തി.
പാകിസ്ഥാനിൽ നിയോഗിനെതിരായി,ഇന്ത്യക്കെതിരായി കടുത്ത പ്രചാരണമാണ് നടക്കുന്നത്.പാകിസ്ഥാനെതിരെ മൽസരിക്കുന്ന ഇന്ത്യക്കാരനെ പരാജയപ്പെടുത്തണമെന്ന രീതിയിലാണ് പാകിസ്ഥാനിൽ പ്രചാരണം.പാകിസ്ഥാനിലെ വനിത ഫുട്ബോൾ താരം അബിദാ ഹൈദർ അടക്കമുള്ളവർ മുഷാഹിദിനു വേണ്ടി സോഷ്യൽ മീഡിയകൾ വഴി പ്രചരണം നടത്തുന്നുണ്ട്.
പല വിഭാഗങ്ങളിലാണ് പോളിംഗ് നടക്കുന്നത്.ഇന്ത്യയും,പാകിസ്ഥാനും ഉൾപ്പെടുന്ന ദി വേൾഡ് വിഭാഗത്തിലാണ് മലയാളിയായ നിയോഗ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.
സെൻട്രൽ യൂറോപ്പ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തുള്ള കിറ്റി സായ എന്ന യുവതിയാണ് ആകെ പോളിംഗിൽ ഒന്നാംസ്ഥാനത്തുള്ളത്.
തെരഞ്ഞെടുക്കപ്പെടുന്ന സാഹസികാ യാത്രാ സ്നേഹികളോടൊപ്പം നോർവേയിലെ മഞ്ഞുമൂടിയ പർവതങ്ങളിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്.സ്വീഡനിലെ പാല്സ,മഞ്ഞു മൂടിയ ടോൺ നദി തുടങ്ങി ആർട്ടിക്കിലെ വന്യതയിലൂടെയാണ് യാത്ര.പരിശീലനം ലഭിച്ച 200 ഓളം നായ്‌ക്കൾ വലിക്കുന്ന മഞ്ഞു വണ്ടിയിലാണ് യാത്ര.
യോഗ്യത നേടിയാൽ മഞ്ഞുമൂടിയ ആർട്ടിക്കിനുമേൽ ഇന്ത്യയുടെ മൂവർണ്ണ പതാക പാറിക്കുന്ന ആദ്യ മലയാളിയാകും നിയോഗ്.