ന്യൂഡൽഹി: ഇന്ത്യ- പസഫിക് മേഖലയിലെ ചൈനീസ് സ്വാധീനം കണക്കിലെടുത്ത് നാവിക സേനയുടെകരുത്ത് വർദ്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ആണവ വാഹക ശേഷിയുള്ള അന്തർവാഹിനികൾ നിർമ്മിക്കാനുള്ള പദ്ധതിയാണ് നാവികസേന തയ്യാറാക്കുന്നത്.
നാവികദിനത്തിന് മുന്നോടിയായി നാവികസേന ചീഫ് അഡ്മിറൽ സുനിൽ ലാൻബ നടത്തിയ പത്ര സമ്മേളനത്തിലാണ് പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള പദ്ധതിയെ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചത്.
യുദ്ധക്കപ്പലുകൾ, പുത്തൻ ആയുധ സാമഗ്രികൾ തുടങ്ങിയവ വാങ്ങുന്നതിനെക്കുറിച്ച് പറഞ്ഞ അദ്ദേഹം ആണവ അന്തർ വാഹിനികൾ നിർമ്മിക്കുന്ന പദ്ധതി ഉടനാരംഭിക്കുമെന്നും പറഞ്ഞു.
ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ ചതുഷ്കോണ കൂട്ടായ്മയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുവാൻ നാവികസേന തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഇന്ത്യൻ നേവി അത്യാധുനിക സൗകര്യങ്ങളോട് കൂടിയ നാലു വമ്പൻ മുങ്ങികപ്പലുകൾ നിർമ്മിക്കാൻ തയ്യാറെടുക്കുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. പ്രോജക്ട് 75 എന്നു പേരിട്ടിരിക്കുന്ന പദ്ധതി പ്രകാരം ആറ് മിസൈൽ വേധ അന്തർവാഹിനികളാണു വികസിപ്പിക്കുക.
70000 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പ്രൊജക്ടിൽ ഫ്രാൻസ്,ജർമ്മനി,റഷ്യ,സ്വീഡൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കായി കപ്പലുകൾ നിർമ്മിക്കുക. റഷ്യ, ജർമനി, ഫ്രാൻസ് എന്നിവയ്‌ക്ക് ഇവയുടെ നിർമാണത്തിൽ ഇന്ത്യയിൽ മുൻപരിചയമുള്ളതും ഗുണകരമാകും.
നിലവിൽ പാകിസ്ഥാന്‍ നാവികസേനയ്‌ക്ക് അത്യാധുനിക അന്തര്‍വാഹിനികള്‍ നിര്‍മിച്ചു നല്‍കാന്‍ ചൈന തയ്യാറെടുക്കുന്നുണ്ട്. സൈനിക നീക്കങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികളാണ് പാകിസ്ഥാനു വേണ്ടി ചൈന നിർമ്മിക്കുന്നത്.ഇതിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാവും ഇന്ത്യക്കായി നിർമ്മിക്കുന്ന അന്തർവാഹിനികൾ.