കൊല്ലം : രാത്രി 11 മണിക്കാണോടാ നിന്റെ ആരാധന,അന്തസ്സ് വേണമെടാ അന്തസ്സ്. രാതിയിൽ ഫോൺ ചെയ്ത ആരാധകനെ അന്തസ്സ് പഠിപ്പിച്ച മുകേഷ് എംഎൽഎയെ കഴിഞ്ഞ ദിവസം അന്തസ്സ് പഠിപ്പിച്ചത് കൊല്ലത്തെ മത്സ്യതൊഴിലാളികളാണ്.
ഓഖി ചുഴറ്റിയടിച്ച കൊല്ലത്തെ തീരദേശം വ്യാഴാഴ്ച്ച മുതൽ കടലിൽ പോയ ഉറ്റവരെ കാണാതെ കണ്ണീരൊഴുക്കുകയായിരുന്നു.അതുവരെ പ്രദേശത്തേക്ക് തിരിഞ്ഞു നോക്കാതിരുന്ന എംഎൽഎ ഇന്നലെ വൈകിട്ട് അഞ്ചുമണിക്ക് മാത്രമാണ് തീരദേശത്തേക്ക് വന്നത്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജനൊപ്പം വൈകിട്ട് തീരദേശത്തെത്തിയ മുകേഷ് ലേലഹാളിൽ കണ്ട കസേരയിൽ ഇരുപ്പുറപ്പിച്ചപ്പോൾ അടുത്തുള്ള മത്സ്യതൊഴിലാളിയായ സ്ത്രീയുടെ ചോദ്യം ‘എവിടെയായിരുന്നു‘.
അപ്പോൾ തന്നെ വന്നു എംഎൽഎ യുടെ അസ്ഥാനത്തെ കോമഡി ,”നമ്മൾ ഇവിടെ തന്നെ ഉണ്ടേ, വിദേശത്തെങ്ങും പോയിട്ടില്ലേ” പരിഹാസം കലർന്ന മറുപടി കേട്ടതോടെ മത്സ്യതൊഴിലാളികളുടെ സകല നിയന്ത്രണവും വിട്ടു.
ആരാധകനെ അന്തസ്സ് പഠിപ്പിച്ച എംഎൽഎ ക്ക് പിന്നെ കേൾക്കേണ്ടി വന്നത് പ്രസിദ്ധീകരണ യോഗ്യമല്ലാത്ത വാക്കുകളായിരുന്നു.അസഭ്യ വർഷം കേട്ടു മടുത്ത നാട്ടുകാർ ഒടുവിൽ എംഎൽഎ യെ നോക്കി പറഞ്ഞു ‘തോമസ് കുട്ടീ വിട്ടോടാ…