കറാച്ചിയിൽ പാകിസ്ഥാന്റെ നാവികസേന ആസ്ഥാനം ആക്രമിച്ച് ഇന്ത്യൻ പതാക ഉയർത്തിയ ഭാരതത്തിന്റെ നാവികസേന- അടിപതറാത്ത ആ വീര്യത്തിനു മുന്നിൽ രാജ്യം ഇന്ന് ഒന്നടങ്കം അഭിമാനിക്കുന്നു.
വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനം,58,000 ഓളം വരുന്ന അംഗസംഖ്യ,ആകാശത്ത് വ്യോമാഭ്യാസം നടത്താൻ സാഗർ പവൻ എന്ന സ്വന്തം എയറോബാറ്റിക് സംഘം ഇന്ത്യൻ നാവികസേനയുടെ വിശേഷണങ്ങൾ നീളുകയാണ്.
1971 ൽ പാകിസ്ഥനെതിരെ ഉപരോധം സൃഷ്ടിക്കാനാണ് ഇന്ത്യൻ നാവികസേന ഓപ്പറേഷൻ ട്രൈഡന്റ് എന്ന പേരിൽ നീക്കം ആസൂത്രണം ചെയ്തത്. എയർക്രാഫ്റ്റ് ബോംബിംഗ്,ക്രൂസ് മിസൈൽ ട്രക്കുകൾ എന്നിവ ഉപയോഗിച്ച് ഇന്ത്യൻ നാവികസേന തങ്ങളുടെ ശക്തി തെളിയിച്ചപ്പോൾ പിടിച്ചു നിൽക്കാൻ പാക് നാവികസേനക്കായില്ല.
സ്വന്തം ആസ്ഥാനം പോലും സംരക്ഷിക്കാൻ കഴിയാത്ത പാക് നാവികസേന ലോകത്തിനു മുന്നിൽ അപമാനത്തിന്റെ പടുകുഴിയിലാണ്ട സമയമായിരുന്നു അത്. നാവിക ദിനം എന്ന പേരിൽ ഇന്ത്യ ആഘോഷിക്കുന്ന ഡിസംബർ 4, ഓപ്പറേഷൻ ട്രൈഡന്റിന്റെ വിജയദിനാഘോഷമാണ്.
1612ൽ സൂററ്റിൽ രൂപവത്കരിക്കപ്പെട്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നാണ് ആധുനിക ഇന്ത്യൻ നാവികസേനയുടെ രൂപാന്തരം.
രണ്ട് എയർക്രാഫ്റ്റ് ക്യാരിയറുകൾ,19 ലാൻഡിംഗ് ഷിപ്പ് ടാങ്കുകൾ,10 ഡെസ്ട്രോയറുകൾ,15 ഫ്രിഗേറ്റുകൾ,ഒരു ആണവ സബ് മറൈൻ,14 സബ് മറൈനുകൾ,25 കോർവെറ്റുകൾ,7 മൈൻ കൗണ്ടർ മെഷർ വെസ്സലുകൾ,47 പട്രോളിംഗ് വസ്സലുകൾ,4 ഫ്ലീറ്റ് ടാങ്കറുകൾ,ഒരു മിസൈൽ വേധ സബ് മറൈൻ അങ്ങനെ പോകുന്നു ആധുനിക ഇന്ത്യൻ നാവികസേനയുടെ കരുത്ത്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന എയർക്രാഫ്റ്റ് ക്യാരിയർ ഐ എൻ എസ് വിരാട് ഇന്ത്യയുടെ സ്വന്തമാണ്.ഐ എൻ എസ് വിക്രാന്താണ് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ എയർക്രാഫ്റ്റ് ക്യാരിയർ.
6000 ടൺ ശേഷിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ ശേഷിയുള്ള ഇന്ത്യയുടെ ആദ്യ ബാലിസ്റ്റിക് മിസൈൽ മുങ്ങികപ്പലാണ് ഐ എൻ എസ് അരിഹന്ത്. യു എന്നിന്റെ സ്ഥിരാംഗമല്ലാത്ത ഒരു രാജ്യം ആദ്യമായാണ് ഇത്തരത്തിലൊരു മുങ്ങികപ്പൽ നിർമ്മിക്കുന്നത്.
അടുത്തിടെയായി നാവികസേന തങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കൂടുതൽ ആയുധ വീര്യം നേടുന്നതോടെ ഇന്ത്യൻ നാവികസേന ലോകത്തിലെ തന്നെ ശക്തിയേറിയ സൈനിക വിഭാഗങ്ങളിലൊന്നായി തീരും
ശത്രു രാജ്യങ്ങൾക്ക് മേൽ ഇന്ത്യയുടെ പതാക പാറിക്കാൻ ഇന്ത്യയുടെ കടൽ സിംഹങ്ങൾ കുതിക്കുകയാണ് മുന്നോട്ട്