ന്യൂഡൽഹി: ഡൽഹി ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക ഫോളോ ഓൺ ഒഴിവാക്കി. ഏഞ്ചലോ മാത്യൂസും നായകൻ ദിനേശ് ചണ്ഡിമലും നടത്തിയ ചെറുത്ത് നിൽപ്പാണ് സന്ദർശകരെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്.
മാത്യൂസ് 111 റൺസെടുത്ത് പുറത്തായി. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക 9 വിക്കറ്റിന് 356 റൺസെന്ന നിലയിലാണ്. 147 റൺസെടുത്ത ചണ്ഡിമലിനൊപ്പം റണ്ണൊന്നുമെടുക്കാതെ സന്ദാകനാണ് ക്രീസിൽ.
ഇന്ത്യക്കായി അശ്വിൻ മൂന്നും മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ, ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്‌ത്തി.
നേരത്തെ ഇന്ത്യ 7 വിക്കറ്റിന് 536 റൺസെന്ന നിലയിൽ ഒന്നാം ഇന്നിംഗ്‍സ് ഡിക്ലയർ ചെയ്തിരുന്നു. തുടർച്ചയായ രണ്ടാം ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയ നായകൻ വിരാട് കോഹ്‍ലിയുടെ ഇന്നിംഗ്സാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 238 പന്തിൽ നിന്നായിരുന്നു കോഹ്‍ലി ഇരട്ട സെഞ്ച്വറി തികച്ചത്. മുരളി വിജയ് 155 ഉം രോഹിത് ശർമ 65 ഉം റൺസ് എടുത്തു.