ഇന്ത്യ തദ്ദേശീയമായി നിർമിച്ച മധ്യദൂര കര–വ്യോമ ആകാശ് മിസൈലിന്റെ പരീക്ഷണം വീണ്ടും വിജയകരമായി പൂർത്തിയാക്കി.ഒരാഴ്‌ച്ചക്കിടെ ഇതു രണ്ടാം തവണയാണ് ആകാശ് മിസൈൽ പരീക്ഷിക്കുന്നത്. ഒഡീഷ തീരത്ത് നേരത്തേ സജ്ജീകരിച്ച ഇലക്ട്രോണിക് ലക്ഷ്യത്തിലേക്കാണ് മിസൈൽ വിക്ഷേപിച്ചത്.
18 കിലോമീറ്റർ ദൂരത്തിൽ വരെ പറക്കുന്ന വിമാനങ്ങളെ ലക്ഷ്യം വെച്ച് തകർക്കാൻ ശേഷിയുള്ള ടെക്നോളജിയാണ് കഴിഞ്ഞ ദിവസം പരീക്ഷിച്ചത്. ആകാശ് മിസൈൽ സംവിധാനത്തിന്റെ എല്ലാ വിഭാഗങ്ങളും പരീക്ഷിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണം.
30 കിലോമീറ്റർ ദൂരമാണ് ആകാശ് മിസൈലിന്റെ പരിധി. ഏതു കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന മൾട്ടി ഡയറക്‌ഷണൽ സിസ്റ്റമാണ് മിസൈലിനുള്ളത്. ഏകദേശം 75 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ. 5.8 മീറ്റർ നീളമുള്ള ആകാശിന്റെ വേഗം 2.5 മാക് ആണ്.
ചൈനയുടെ ഭാഗത്തു നിന്നും ആക്രമണമുണ്ടായാൽ നേരിടുന്നതിനായി സൈന്യത്തിനു നൽകിയിട്ടുള്ള ആകാശ് മിസൈലുകൾക്ക് വേഗം കുറവാണെന്നുള്ള സിഎജി റിപ്പോർട്ടിനെ തള്ളിയാണ് ആകാശിന്റെ കുതിപ്പ്.
ശത്രു രാജ്യങ്ങളുടെ മിസൈൽ സംവിധാനങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് ആകാശ് മിസൈൽ.