കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് സമന്‍സ്. ഈ മാസം 19ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ട് ഹാജരാകണം. കുറ്റപത്രം സ്വീകരിച്ചതിനെത്തുടര്‍ന്നാണ് ദിലീപിന് സമന്‍സയച്ചത്.
ദിലീപ് കൂട്ടു പ്രതികളായ വിഷ്ണു, മേസ്തിരി സുനില്‍ തുടങ്ങിയവര്‍ക്കാണ് സമന്‍സ് ലഭിച്ചത്. വിചാരണ കോടതിയായ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഈ മാസം 19ന് ഹാജരാകാനാണ് നിര്‍ദ്ദേശം.
കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം സമർപ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. രണ്ടാഴ്ച നീണ്ടുനിന്ന സൂക്ഷ്മ പരിശോധനകൾക്കുശേഷമാണ് കുറ്റപത്രം സ്വീകരിച്ചത്.
ദിലീപ് ഉൾപ്പെടെ പന്ത്രണ്ടുപേരെ പ്രതികളാക്കി കഴിഞ്ഞ മാസം 22നു സമർപ്പിച്ച 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ അടക്കം 355 സാക്ഷികളാണുള്ളത്. ഇതിൽ അമ്പതോളം പേർ സിനിമാ മേഖലയിൽ നിന്നുള്ളവരാണ്. മൊബൈൽ ഫോണ്‍ രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.
അതേസമയം കുറ്റപത്രം പരിശോധിക്കുന്നതിനിടെ കോടതി അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സാങ്കേതിക സംശയങ്ങൾ ഉന്നയിച്ചിരുന്നു. സംശയങ്ങൾ തീർത്ത കുറ്റപത്രമാണു കോടതി സ്വീകരിച്ചത്. ഫയലിൽ സ്വീകരിച്ച കുറ്റപത്രത്തിന്റെ പകർപ്പ് പ്രതികൾക്കു നൽകും. പ്രതികൾക്കെതിരേ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുള്ളതിനാൽ തുടർനടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണു നടക്കുക.