തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കാണാതായ 15 മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. എട്ടാം ദിനം വ്യോമസേന നടത്തിയ തിരച്ചിലിൽ കോഴിക്കോട്ട് തീരത്തുനിന്നുമാണ് മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. ഇവരെ ഹെലികോപ്റ്റർ മാർഗം കവരത്തിയിൽ എത്തിച്ചു.
അതേസമയം തീരസേനയും മറൈൻ എൻഫോഴ്സും നടത്തിയ തിരച്ചിൽ ഇന്ന് മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ആലപ്പുഴ, കൊച്ചി പുറങ്കടലിൽനിന്നുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ വൈകിട്ട് അഞ്ചോടെ വിഴിഞ്ഞത്ത് എത്തിക്കും. മൽസ്യത്തൊഴിലാളികളുമായി ചേർന്നു മൂന്നു രാപകൽ തുടർച്ചയായി തിരച്ചിൽ നടത്താനാണ് സേനാംഗങ്ങളുടെ തീരുമാനം.
തോട്ടപ്പള്ളിയിൽനിന്നു 15 കിലോമീറ്റർ അകലെ ഉൾക്കടലിൽ 50 വയസ്സ് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തി. മൽസ്യത്തൊഴിലാളികൾ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ട് എത്തി മൃതദേഹം അഴീക്കലിൽ എത്തിച്ചു.ദുരന്തത്തിന്റെ എട്ടാം ദിനമായ ഇന്നും എത്രപേരെ കാണാതായിട്ടുണ്ട് എന്നതിനെപ്പറ്റി സർക്കാരിന്റെ പക്കൽ വ്യക്തമായ കണക്കുകളില്ല.92 എന്ന സർക്കാർ കണക്ക് തെറ്റാണെന്നും തിരുവനന്തപുരത്തു നിന്നും മാത്രം 174 ലേറെ പേരെ കാണാതായിട്ടുണ്ടെന്നും മത്സ്യതൊഴിലാളികൾ പറഞ്ഞു.