ഇസ്ളാമാബാദ് : പാകിസ്ഥാനിലെ മദ്രസകൾക്കെതിരെ പാക് സൈനിക മേധാവിയുടെ പരാമർശം വിവാദമാകുന്നു . മദ്രസകളിൽ മാത്രം പഠിക്കുന്ന കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള മത്സരത്തിൽ പിന്നിലാകുന്നു . മദ്രസയിൽ പഠിക്കുന്ന കുട്ടികൾക്ക് മതപരമായ വിദ്യാഭ്യാസത്തിനുപരി ലോക വിവരം നൽകണമെന്നും സൈനിക മേധാവി ജാവേദ് ബജ്വ പറഞ്ഞതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബജ്വയുടെ പ്രസംഗം വിവാദമായതോടെ സൈന്യം പുറത്തിറക്കിയ പ്രസംഗത്തിൽ ഈ ഭാഗം ഒഴിവാക്കി. താൻ മദ്രസകൾക്കെതിരല്ലെന്നും എന്നാൽ മദ്രസകളുടെ ഉൾക്കാമ്പ് നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.ബലൂചിസ്ഥാനെ ക്വറ്റയിൽ യുവാക്കളുടെ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആധുനിക വിദ്യാഭ്യാസം നൽകുന്ന സ്കൂളുകളേക്കാൾ മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമായ മദ്രസകളാണ് കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ബലൂചിസ്ഥാനിൽ ആരംഭിച്ചിട്ടുള്ളതെന്നും ബജ്വ ചൂണ്ടിക്കാട്ടി. മദ്രസകളിൽ പഠിച്ചിറങ്ങിയവർക്കെല്ലാം തൊഴിൽ കൊടുക്കാൻ കഴിയും വിധം പള്ളികൾ നിർമ്മിക്കാനാകില്ല.
25 ലക്ഷം കുട്ടികൾ മദ്രസകൾ വഴി വിദ്യാഭ്യാസം പൂർത്തിയാക്കുന്നുണ്ട് . ഇവർ മൗലവികളാകുമോ അതോ ഭീകരരാകുമോയെന്നും ബജ്വ ചോദിച്ചു. പാകിസ്ഥാനെ പിറകോട്ടടിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം മദ്രസ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയവരുടെ ഭാവി എന്താകുമെന്ന ചോദ്യവും ഉന്നയിച്ചു.