ഒമാനിലെ സ്വകാര്യമേഖലയിൽ ആറ് മാസത്തിനുള്ളിൽ 25,000 സ്വദേശികൾക്ക് തൊഴിൽ നൽകുമെന്ന് അധികൃതർ. സ്വദേശികൾക്കായി പ്രതിവർഷം 40,000 തൊഴിലവസരം സൃഷ്ടിക്കും. വിദഗ്ദ്ധ മേഖലയിൽ യോഗ്യരായ സ്വദേശികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികളെ ജോലിക്ക് നിയമിക്കൂവെന്നും മാനവവിഭവശേഷി മന്ത്രി അബ്ദുള്ള അൽ ബർകി അറിയിച്ചു.
ഒമാനിൽ കൂടുതൽ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മാനവശേഷിമന്ത്രി അബ്ദുള്ള അൽ ബക്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിദഗ്ധ സമിതികൾ മുന്നോട്ടുവച്ച നിർദ്ദേശങ്ങളടെ വെളിച്ചത്തിൽ സർക്കാർ പൊതുനയം രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന ആറ് മാസത്തിനുള്ളിൽ രാജ്യത്തെ സ്വകാര്യമേഖലയിൽ 25,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് അബ്ദുള്ള അൽ ബക്രി അറിയിച്ചു.
വിനോദസഞ്ചാരം, വ്യവസായ, ഖനനം, സാമ്പത്തികം, ലോജിസ്റ്റിക്സ്, ഫ്രീ സോൺ, വിജ്ഞാനം എന്നീ മേഖലകളിലായിരിക്കും തൊഴിലവസരങ്ങൾ ഒരുക്കുക. രാജ്യത്ത് സ്വദേശികളായ തൊഴിൽ അന്വേഷകരുടെ എണ്ണം 47,000 ആയിട്ടുണ്ട്. ഇതിൽ 62 ശതമാനവും സ്ത്രീകളാണ്. അതിനാൽ, പ്രതിവർഷം 40,000 തൊഴിലവസരം സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഒന്നര ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാരിനായി. ഇനിമുതൽ വിദഗ്ദ്ധ മേഖലയിൽ, യോഗ്യരായ സ്വദേശികൾ ഇല്ലെങ്കിൽ മാത്രമേ വിദേശികളെ ജോലിക്കായി പരിഗണിക്കൂവെന്നും അദ്ദേഹം പറഞ്ഞു. എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തിൽ ശക്തമായ നടപടികൾക്കും ചെലവു ചുരുക്കലിനും ഊന്നൽ നൽകിയുള്ളതാണ് ഈ വർഷത്തെ ഒമാൻ ബജറ്റ്. ഇതിന്റെ ഭാഗമായാണ് സ്വദേശിവത്കരണ നടപടികൾ ഊർജ്ജിതമാക്കിയത്.