‘നേരാ തിരുമേനീ ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല.’ മലയാളികൾക്ക് മറക്കാനാവാത്ത ഡയലോഗുകളിലൊന്നാണിത്. ഈ പഞ്ച് ഡയലോഗിനുടമയായ മലയാള സിനിമയിലെ അതുല്ല്യ പ്രതിഭ എംജി സോമൻ വിടവാങ്ങിയിട്ട് ഇന്ന് 20 വർഷം.
1941 സെപ്റ്റംബര്‍ 28ന് തിരുവല്ല മണ്ണടിപ്പറമ്പില് കെ.എന്‍. ഗോവിന്ദപ്പണിക്കരുടെയും ഭവാനിയമ്മയുടെയും മകനായി ജനനം. തിരുമൂലപുരം സെന്റ് തോമസ് ഹൈസ്കൂളിലും ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
20 വയസ് തികയുന്നതിന് മുൻപ് വ്യോമസേനയിൽ ജോലിക്കു ചേർന്നു. 9 വർഷത്തെ സേവനത്തിന് ശേഷം തിരിച്ചെത്തിയാണ് സോമൻ അഭിനയരംഗത്തേക്ക് കടക്കുന്നത്. നാടകത്തിലൂടെയായിരുന്നു തുടക്കം. ഇതിനിടയിൽ 1968-ല്‍ തഴക്കര പയ്യമ്പള്ളി കുടുംബാംഗം സുജാതയെ വിവാഹംചെയ്തു.
1973ല്‍ മലയാറ്റൂർ രാമകൃഷ്ണൻ – പിഎൻ മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ഗായത്രി’ എന്ന ചിത്രത്തിലൂടെയാണ് സോമൻ വെള്ളിത്തിരയിലെത്തുന്നത്. ഈ സിനിമയിൽ സോമൻ എന്നതിന് പകരം ദിനേശ് എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. അക്കൊല്ലം രണ്ടു സിനിമകളില്‍ കൂടി സോമന് അഭിനയിച്ചു. 1975ല്‍ സഹനടനുള്ള സംസ്ഥാന അവാര്‍ഡും 1976ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സോമന് നേടി.
ഒരു വർഷം 42 ചിത്രങ്ങളിൽ വരെ അഭിനയിച്ച സോമൻ 24 വർഷങ്ങൾക്കിടെ 400ൽ അധികം സിനിമകളിലഭിനയിച്ചു. ചില ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ച സോമൻ നടൻ എന്നതിലുപരിയായി ഭൂമിക എന്ന ചിത്രം ജോൺപോളിനൊപ്പം നിർമ്മിച്ചു.
പഞ്ച് ഡയലോഗുകളുമായി നിറഞ്ഞുനിന്ന ലേലമായിരുന്നു സോമന്റെ അവസാന സിനിമ. 1997 ഡിസംബര്‍ 12ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ലേലത്തിലെ ആനക്കാട്ടിൽ ഈപ്പച്ചൻ ഉൾപ്പെടെയുള്ള അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളിലൂടെ എംജി സോമൻ ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നു.