തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിക്കു സമീപം ഫ്ളാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടിക്കുനേരെ വധഭീഷണിയെന്നു പരാതി. മലപ്പുറം സ്വദേശിനി ജസ് ലയാണ് മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും നേരിട്ടു പരാതി നൽകിയത്.
ഫ്ളാഷ് മോബ് അവതരിപ്പിച്ചതിനുശേഷം തനിക്ക് സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും ജീവനു ഭീഷണി ഉയരുന്നുണ്ടെന്നു പെണ്‍കുട്ടി പരാതിപ്പെടുന്നു.
ഐഎഫ്എഫ്കെ വേദിയിൽ തട്ടമിട്ട് ഫ്ളാഷ് മോബ് അവതരിപ്പിച്ച ജസ് ലയ്ക്കു നേരെ കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയകൾ വഴി കടുത്ത അധിക്ഷേപമാണുണ്ടാകുന്നത്.
ലൈവ് വീഡിയോകൾ വഴിയും വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും പെണ്‍കുട്ടിക്കെതിരേയും ഇവരുടെ കുടുംബാംഗങ്ങൾക്കെതിരേയും അധിക്ഷേപവും ഭീഷണിയും തുടരുകയാണ്.
മലപ്പുറത്ത് എയിഡ്സ് ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി തട്ടമിട്ട പെണ്‍കുട്ടികൾ ഫ്ളാഷ് മോബ് കളിച്ചതിനെത്തുടർന്നു അവർക്ക് നേരേയുണ്ടായ സൈബർ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധം എന്ന നിലയിലാണു ജസ് ലയും കൂട്ടരും തിരുവനന്തപുരത്തു ഫ്ളാഷ് മോബ് സംഘടിപ്പിച്ചത്.