ന്യൂഡൽഹി: കല്‍ക്കരി അഴിമതിക്കേസിൽ ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരന്‍. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസു എന്നിവരടക്കം നാലുപേർ കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.
2007ൽ അമർകോണ്ട മുർഗോഡിൽ കൽക്കരി ഇടപാടിലൂടെ 380 കോടി രൂപയുടെ അഴിമതി നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായുള്ള വിനി അയൺ ആൻറ് സ്റ്റീൽ ഉദ്യോഗ് എന്ന കമ്പനിയ്ക്ക് കൽക്കരി ഖനി അനുവദിച്ച് നൽകിയതിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ജാർഖണ്ഡിലെ രജ്ഹാര നോർത്ത് കൽക്കരി ഖനി കോൽക്കത്ത ആസ്ഥാനമായ വിനി അയേണ്‍ ആൻഡ് സ്റ്റീൽ ഉദ്യോഗിന് അനുവദിച്ചതിൽ വ്യാപക ക്രമക്കേട് നടന്നതായും ചുളു വിലയ്ക്ക് സ്വകാര്യ കമ്പനികൾക്ക് കൽക്കരി അനുവദിച്ചതായും സിബിഐ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ക്രിമിനൽ ഗൂഡാലോചന അടക്കമുള്ള കേസുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ഡൽഹി പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. പ്രതികൾക്കുള്ള അന്തിമ ശിക്ഷ നാളെ പ്രസ്താവിക്കും. യുപിഎ സർക്കാരിന്റെ കാലത്താണ് കൽക്കരി കുംഭകോണം നടന്നത്.