കൊച്ചി∙ പെരുമ്പാവൂരിൽ നിയമവിദ്യാർഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കും. ഇരു വിഭാഗങ്ങളുടെയും വാദം പൂർത്തിയായി. കേസിൽ തുടരന്വേഷണമില്ല. കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന പ്രതി അമീറുൽ ഇസ്ലാമിന്റെ ആവശ്യം വിചാരണക്കോടതി തള്ളി.
അസം സ്വദേശിയായ അമീറിന് ഭാഷാ പ്രശ്നമുള്ളതിനാൽ പൊലീസിന്റെ ചോദ്യം ചെയ്യലുകൾ മനസ്സിലായില്ലെന്ന് അഭിഭാഷകൻ കോടതിയിൽ നിലപാടെടുത്തു. എന്നാൽ ശിക്ഷാവിധിയെക്കുറിച്ചു മാത്രം അമീറിനോട് പറഞ്ഞാൽ മതിയെന്ന് അഭിഭാഷകന് കോടതി നിർദേശം നൽകി.
അമീറുൽ ഇസ്ലാമിൽനിന്ന് നേരിട്ടു മൊഴിയെടുത്ത വേളയിൽ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അമീർ കോടതിയെ അറിയിച്ചു. ജിഷയെ അറിയില്ല. കേസിനുപിന്നിൽ ഭരണകൂട താൽപര്യമാണ്. പൊലീസ് അതിനൊത്തു പ്രവർത്തിക്കുകയായിരുന്നു.
മാതാപിതാക്കളെ കാണാൻ അനുവദിക്കണമെന്നും അമീറുൽ കോടതിയോട് ആവശ്യപ്പെട്ടു.ഭാര്യയും മക്കളും ഉണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നായിരുന്നു അമീറിന്റെ മറുപടി നൽകിയത്.
രാവിലെ കോടതിയില്‍ ഹാജരാക്കുമ്പോഴും ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്ന് അമീറുൽ പറഞ്ഞിരുന്നു. ആരാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലെന്നും അമീറുൽ നിലപാടെടുത്തു.