റോഡ് ഷോ നിരോധിച്ച ഗുജറാത്തിലേക്ക് കഴിഞ്ഞ ദിവസം മോദി പറന്നിറങ്ങിയപ്പോൾ ഒന്നുറപ്പായി തടയാം പക്ഷേ തടുത്ത് നിർത്താനാകില്ല.
ഗുജറാത്ത് തിരഞ്ഞെടുപ്പു രണ്ടാംഘട്ടത്തിൽ സബർമതി നദിയിൽ ജലവിമാനത്തിൽ മോദി എത്തിയപ്പോൾ വാർത്തകളിൽ ഇടം പിടിച്ചത് ആ ചെറു ജലവിമാനം കൂടിയാണ്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയ്ക്കുള്ള അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നദിയിൽ വിമാനമിറക്കി മോദി പ്രചാരണ യോഗത്തിൽ എത്തിയത്.
സബർമതി നദിയിൽ നിന്ന് മെഹ്സാനയിലേക്കായിരുന്നു പ്രധാനമന്ത്രി യാത്ര ചെയ്തത് .മെഹ്സാനയിലെ അംബാജി ക്ഷേത്രത്തിൽ ദർശനം നടത്തിയതിനു ശേഷം തെരഞ്ഞെടുപ്പ് റാലിയിലും പങ്കെടുത്ത് പ്രധാനമന്ത്രി ജലവിമാനത്തിൽ തന്നെ മടങ്ങി.
അമേരിക്കൻ ചെറു വിമാന നിർമാതാക്കളായ ക്വസ്റ്റ് നിർമ്മിച്ച കോഡിയാക്ക് എന്ന ചെറു വിമാനത്തിലാണ് മോദി സബർമതിയിലേക്ക് പറന്നിറങ്ങിയത്.2007 ലാണ് ക്വസ്റ്റ് കാഡിയാക് വിമാനം പുറത്തിറക്കുന്നത്.339 കിലോമീറ്റർ വേഗത വരെ കൈവരിക്കാൻ ശേഷിയുള്ള വിമാനത്തിന്റെ ക്രൂസിങ് സ്പീഡ് മണിക്കൂറിൽ 322 കിലോമീറ്ററാണ്.വിമാനത്തിന് കരുത്ത് പകരുന്ന പ്രാറ്റ് ആന്റ് വിറ്റിൻ കാനഡ പിടി6എ–34 ടർബോപ്രൊപ് എൻജിനാണ്.750 എച്ച്പി വരെ കരുത്ത് നൽകാനാകും ഈ എൻജിന്.
ഒമ്പത് പേർക്ക് കേറാവുന്ന ഈ ചെറു വിമാനത്തിൽ ഒരു പൈലറ്റാണുള്ളത്.ജലത്തിൽ 300 മീറ്റർ മാത്രം ഓടി പറന്നുയരാൻ സാധിക്കും എന്നത് കോഡിയാക്കിന്റെ പ്രത്യേകതയാണ്.ഏകദേശം 2096 കിലോമീറ്റർ വരെ വിമാനത്തിന് സഞ്ചരിക്കാനാവും.
ഇക്കഴിഞ്ഞ ഒക്ടോബറിൽ 400 മില്യൺ അമേരിക്കൻ ഡോളർ ചിലവിട്ട് 100 കോഡിയാക് വിമാനങ്ങൾ വാങ്ങാൻ സ്പൈസ് ജെറ്റ് പദ്ധതിയിട്ടിരുന്നു.
രാജ്യത്ത് വിമാനയാത്രാ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു കളമൊരുക്കാനെത്തുന്ന ‘ഉഡാൻ’ പദ്ധതിയുടെ ഭാഗമായാണ് കോഡിയാക് വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നത്.