ന്യൂഡൽഹി : ബ്രഹ്മപുത്ര നദിയെ വഴി തിരിച്ചു വിടാൻ ചൈന നീക്കം നടത്തുന്നുവെന്ന സൂചനകളെ ബലപ്പെടുത്തി പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു.
നദിയിൽ ചൈന പുതിയ ഡാം നിർമ്മിച്ചതായി വെളിപ്പെടുത്തുന്ന രീതിയിലുള്ള ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തു വന്നത്. യു എസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്പെയ്സ് ഇമേജറി ഡിജിറ്റൽ ഗ്ലോബ് എന്ന സ്ഥാപനമാണ് ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തു വിട്ടത്.
നേരത്തെ ബ്രഹ്മപുത്രാനദിയെ വഴിതിരിച്ചു വിടാൻ ചൈന തുരങ്കം നിർമ്മിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
1000 കിലോമീറ്റർ നീളം വരുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ തുരങ്കം നിർമ്മിക്കാൻ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും ചൈനീസ് മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെ ഭാഗമായാണ് ഡാമും,അനുബന്ധ റോഡും നിർമ്മിച്ചതെന്നാണ് നിഗമനം.
200 മീറ്റർ നീളത്തിലാണ് ഡാം നിർമ്മിച്ചിരിക്കുന്നത്.50 മീറ്റർ വീതിയിൽ രണ്ട് ഷട്ടറുകളുമുണ്ട്. ഡാമിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും ദൃശ്യങ്ങൽ വ്യക്തമാക്കുന്നു.
ഷാനൻ ടൗണിന് 60 കിലോമീറ്റർ കിഴക്കും, സംഗ്രി കൗണ്ടിയിൽ നിന്ന് 40 കിലോമീറ്റർ കിഴക്കുമാണ് ഡാമിന്റെ നിർമ്മാണമെന്നാണ് സൂചന.കഴിഞ്ഞ മാര്‍ച്ചിലാണ് ചൈനീസ് എഞ്ചിനീയർമാർ സർക്കാരിനു മുന്നിൽ ബ്രഹ്മപുത്ര നദിയിൽ തുരങ്കം നിർമ്മിക്കാനുള്ള പദ്ധതി സമർപ്പിച്ചത്.
ബ്രഹ്മപുത്ര നദിയിൽനിന്നുള്ള ജലം ചൈനയിലെ ടിബറ്റിലെ യാർലുങ് ടിസാങ്പോയിൽനിന്ന് ഷിൻജിയാങ്ങിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയത്.
ബ്രഹ്മപുത്ര നദി ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന സാങ്ഗ്രിയില്‍ നിന്നാണ് ടണല്‍ നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
1000 കോടി മുതല്‍ 1500 കോടി വരെ ടണ്‍ വെള്ളം കൊണ്ടുപോകാന്‍ കഴിയുന്ന ടണലിന്റെ നിർമ്മാണത്തിന് 9.76 ലക്ഷം കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെയും,ബംഗ്ലാദേശിനെയും ഒരു പോലെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണിത്. 12000 മെഗാവാട്ട് വൈദ്യുതിയാണ് ബ്രഹ്മപുത്ര നദിയുടെ ഉദ്പാദന ശേഷി.എന്നാൽ ചൈന ബ്രഹ്മപുത്രയിൽ നിന്നും ജലം എടുക്കുന്നതോടെ ജലനിരപ്പ് ആശങ്കക്കിട വരും വിധം കുറയും.