കൊല്ലം : ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പോലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ച സംഭവം ഇരു ചെവിയറിയാതെ ഒതുക്കി തീർക്കാൻ പോലീസ് നീക്കം.കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ ഉപരോധത്തിനിടെയാണ് മർദനം നടന്നത്. സംഭവത്തിൽ ആർക്കെതിരെയും നടപടിയില്ലെന്ന തീരുമാനത്തിലാണ് കൊല്ലം ഈസ്റ്റ് പൊലീസ്.
മെമു ട്രെയിനുകൾ നിർത്തലാക്കാനുള്ള റെയിൽവേയുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ റെയിൽവേ സ്റ്റേഷൻ മാർച്ചിനിടയിലാണ് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖത്തടിയേറ്റത്.
ഉപരോധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയെ തടയാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ അപ്രതീക്ഷിത ആക്രമണം . എന്നാൽ ബഹളത്തിനിടെ യാദൃശ്ചികമായി സംഭവിച്ച പ്രശ്നത്തിന് കേസെടുക്കേണ്ടന്ന തീരുമാനവുമായി മുന്നോട്ട് പോകുകയാണ് പോലീസ്
ഉപരോധ സമരത്തിനിടെ മർദനമേറ്റ പോലീസുകാരൻ സ്തബ്ധനായി നിൽക്കുന്നതും കൂടുതൽ പോലീസുകാർ പോലീസുദ്യോഗസ്ഥന് ചുറ്റും എത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പോലീസ് സേനക്ക് തന്നെ മാനക്കേടുണ്ടാക്കിയ സംഭവം ഒതുക്കി തീർക്കാനുള്ള നീക്കത്തിൽ പോലീസുകാർക്കിടയിൽ തന്നെ അഭിപ്രായ ഭിന്നതയുള്ളതായാണ് സൂചന.