കണ്ണൂർ: സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചരണ പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തു. രോഗികൾക്കും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്ന നിയമം ലംഘിച്ചാണ് പാർട്ടി പരിപാടിക്കായി ആംബുലൻസ് ഉപയോഗിച്ചത്.
ഇന്ന് ആരംഭിക്കുന്ന സിപിഎം പാനൂർ ഏരിയാ സമ്മേളനത്തിന്റെ പ്രചരണത്തിനായി സംഘടിപ്പിച്ച റോഡ് ഷോയിലാണ് ആംബുലൻസ് ദുരുപയോഗം. ചമ്പാട് നിന്നും ആരംഭിച്ച് പാനൂർ ഏരിയയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സമ്മേളന നഗരിയായ ചെണ്ടയാട് സമാപിച്ച ബൈക്ക് റാലിക്കായാണ് അനൗൺസ്മെൻറ് വാഹനമായി ആംബുലൻസ് ഉപയോഗിച്ചത്.
വലിയ സൗണ്ട് ബോക്സും ജനറേറ്ററും ആംബുലൻസിന് മുകളിൽ കെട്ടിവെച്ചിരുന്നു. വാഹനത്തിന്റെ 4 വശത്തും ഫ്ലക്സ് ബോർഡുകൾ ഉപയോഗിച്ച് മറച്ചായിരുന്നു ആംബുലൻസ് പ്രചാരണത്തിനായി ഉപയോഗിച്ചത്.
മാത്രമല്ല സിഗ്നൽ ലൈറ്റ് തുണികൊണ്ട് കെട്ടി മറക്കുകയും ചെയ്തു. എന്നാൽ മുകളിലും വശങ്ങളിലും ആംബുലൻസ് എന്നെഴുതിയത് വ്യക്തമായി കാണാമായിരുന്നു.
രോഗികൾക്കായും മൃതശരീരങ്ങൾ കൊണ്ട് പോകാനും മാത്രമേ ആംബുലൻസ് ഉപയോഗിക്കാൻ പാടുള്ളൂ എന്നാണ് നിയമം. ഈ ചട്ടമെല്ലാം ലംഘിച്ചാണ് സിപിഎം പാർട്ടി പരിപാടിക്കായി ആംബുലൻസ് ദുരുപയോഗം ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് സിപിഎം.