കൊച്ചി : സദാചാര മര്യാദകള്‍ നിത്യജീവിതത്തില്‍ പരിപാലിക്കപ്പെടണം എന്ന വാശിയാണ്, ജീവിതം ദുഷ്ക്കരമാക്കിയതെന്നും,തന്നെ മനസ്സിലാക്കാത്തവരുടെ ലോകത്തു നിന്നും അന്ത്യയാത്ര നടത്തുകയാണ് താനെന്നും പ്രസ്താവിച്ച് ആത്മഹത്യ കുറിപ്പ് തയ്യാറാക്കി പ്രേമചന്ദ്ര കമ്മത്ത് ജീവനൊടുക്കിയപ്പോൾ ബാങ്കിംഗ് മേഖലയിലെ ചില അവിശുദ്ധ കൂട്ടുകെട്ടുകളുടെ വിവരങ്ങൾ കൂടിയാണ് പുറത്തു വരുന്നത്.
മാറാട് കലാപത്തിന്റെ ധനസ്രോതസ് തെളിവ് സഹിതം വെളിപ്പെടുത്തിയ ലോർഡ് കൃഷ്ണാ ബാങ്ക് മുൻ ജീവനക്കാരനും, എ.കെ.ബി.ഇ.എഫ്. സംസ്ഥാന സെക്രട്ടറിയുമായിരുന്ന വി. പ്രേമചന്ദ്ര കമ്മത്താണ് സാമ്പത്തിക പ്രതിസന്ധിയിലും,അംഗമായിരുന്ന സംഘടനയുടെ അവഗണയിലും മനം നൊന്ത് ആത്മഹത്യ ചെയ്തത്.
ജീവൻ അവസാനിപ്പിക്കുന്നതിന്റെ കാരണമടങ്ങുന്ന കുറിപ്പ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു ആത്മഹത്യ.സംഘടനാപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പ്രേമ ചന്ദ്ര കമ്മത്തിനെ 2002- ല്‍ ബാങ്കില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
സര്‍വീസില്‍നിന്നു വിരമിക്കാന്‍ വര്‍ഷങ്ങള്‍ മാത്രം അവശേഷിക്കേയാണു നടപടിയുണ്ടായത്. അതോടെ പെന്‍ഷനും നിഷേധിച്ചു.വർഷങ്ങൾ നീണ്ട പോരാട്ടം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
സംഘടനക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് ജോലി നഷ്ടമായതെങ്കിലും സഹായിക്കാൻ എ.കെ.ബി.ഇ.എഫ് തയ്യാറായില്ല. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു പ്രേമചന്ദ്ര കമ്മത്ത് .
മാറാട് കലാപത്തിന്റെ ധനസ്രോതസ്സായ ഹവാല പണത്തിന്റെ 336 കോടിയില്‍ 229 കോടിയും വന്ന വഴി തെളിവ് സഹിതം പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു കമ്മത്ത്.
മാത്രമല്ല ലോർഡ് കൃഷ്ണ ബാങ്കിനെ എച്ച് ഡി എഫ് സി യിലും ഐസിഐസിഐയിലും ലയിപ്പിക്കാനുള്ള റിസര്‍വ്വ് ബാങ്കിന്റെ രഹസ്യ പദ്ധതിയും തകർത്തു. ഇതാണ് ബാങ്ക് മാനേജ്മെന്റിനും, ആർ ബി ഐ ഉന്നതര്‍ക്കും, യൂണിയന് നേതാക്കളായ S. S. പിള്ളക്കും, സംസ്ഥാന , എ ഐ ബി ഇ എ ദേശീയ നേതാക്കള്‍ക്കും തന്നോട് വൈരാഗ്യം വരാന്‍ കാരണമെന്നും കമ്മത്ത് ആത്മഹത്യ കുറിപ്പിൽ പറയുന്നു
2000-2005 കാലയളവിൽ നബാർഡ് കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് കാർഷിക വികസന ബാങ്കിനെ ഏൽപ്പിച്ച ഫണ്ട് വകമാറ്റി സ്വകാര്യ ലാഭം ലക്ഷ്യം വച്ച് കാർഷിക വികസന ബാങ്ക് അധികൃതർ ലോർഡ് കൃഷ്ണ ബാങ്കിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നത് കണ്ടെത്തി അന്വേഷണം വേണമെന്നാവശ്യപ്പെട്ടതും കമ്മത്തായിരുന്നു.