ദുബായ് : ഇറാന്റെ ഭീകരവാദ നിലപാടുകൾക്കെതിരേ ആഗോള ഇടപെടൽ അനിവാര്യമാണെന്ന് സൗദിയും യു.എ.ഇയും ബഹ്റൈനും ആവശ്യപ്പെട്ടു. ഇറാൻ നിർമ്മിത മിസൈൽ ഉപയോഗിച്ചാണ് ഹൂതികൾ റിയാദ് വിമാനത്താവളത്തിനുനേരേ ആക്രമണം നടത്തിയതെന്ന അമേരിക്കയുടെ സ്ഥിരീകരണത്തിനു പിന്നാലെയാണ് മൂന്ന് സഖ്യ രാജ്യങ്ങളുടേയും ആവശ്യം.
ഏതാനും ആഴ്ചകൾക്കു മുൻപ് റിയാദ് വിമാനത്താവളത്തിനുനേരേ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം സൗദി സേന വിഫലമാക്കിയിരുന്നു. എന്നാൽ, ഇറാൻ നിർമ്മിത മിസൈൽ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നും സൗദി അന്ന് തന്നെ ആരോപിച്ചിരുന്നു.ഇക്കാര്യമാണ് കഴിഞ്ഞ ദിവസം അമേരിക്ക സ്ഥിരീകരിച്ചത്. ഇതോടെ, മേഖലയിലെ ഭീകര ശക്തികൾക്ക് മിസൈലുകളും ആയുധങ്ങളും സ്ഫോടക വസ്തുക്കളും നൽകുന്നത് ഇറാനാണെന്ന് വ്യക്തമായെന്നും, ഇതിനെതിരേ ലോക ശക്തികൾ ശക്തമായ ഇടപെടൽ നടത്തണമെന്നും യു.ഇ.ഇ ആവശ്യപ്പെട്ടു.
2015 ൽ ആണ് ഉടമ്പടി ഒപ്പുവച്ചതിനുശേഷമാണ് ഇറാന്റെ മിസൈൽ നിർമ്മാണവും വ്യാപനവും ഭീകര അനുകൂല നിലപാടും ശക്തമായതെന്നും സൗദി നേതാക്കൾ പറഞ്ഞു. സിറിയയിലും യെമനിലും ഇറാഖിലും നടക്കുന്ന സംഘർഷങ്ങളുടെ പിന്നിലും ഇറാന്റെ കരങ്ങളാണ്. ഹൂതികളെ സഹായിച്ച് സിറിയയിലെ ബാഷർ അൽ അസ്സദ് ഭരണകൂടത്തെ താങ്ങിനിർത്തുന്നതും ഇറാനാണെന്ന് സൗദി ആരോപിച്ചു. .യെമനിലെ ഹൂതികളെ സഹായിച്ച് മേഖലയിൽ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ഇറാൻ.
ഇറാന്റെ ഭീകരവാദത്തിനും ദുഷ് പ്രവർത്തികൾക്കും എതിരായ പോരാട്ടത്തിൽ സൗദിയുടെ നേതൃത്വം ഏറെ ഗുണം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ.അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു.