അഹമ്മദാബാദ്: ഗുജറാത്തിൽ ബിജെപിയുടെ സംസ്ഥാന നേതാക്കൾ മികച്ച വിജയം നേടിയപ്പോൾ കോൺഗ്രസ് നേതാക്കൾ രുചിച്ചത് പരാജയം. മുഖ്യമന്ത്രി വിജയ് രൂപാണിയും ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും ഉജ്വല വിജയമാണ് നേടിയത്.
തെരഞ്ഞെടുപ്പിനിടെ ഉയർന്ന ഓഡിയോ വിവാദത്തിൽ കഴമ്പില്ലെന്ന് തെളിയിക്കുന്നതായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജയം. രാജ്‍കോട്ട് വെസ്റ്റ് മണ്ഡലത്തിൽ 50,412 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയ് രൂപാണി കോൺഗ്രസിന്‍റെ ഇന്ദ്രനീൽ രാജ്‍ഗുരുവിനെ പരാജയപ്പെടുത്തിയത്.
വോട്ടെണ്ണലിന്‍റെ ആരംഭഘട്ടത്തിൽ പിന്നിലായിരുന്നുവെങ്കിലും ഫലം വന്നപ്പോൾ മുഖ്യമന്ത്രിയുടെ ജയം ഉജ്വലമായി. ലീഡ് നിലയിൽ ഇടക്ക് മാറ്റമുണ്ടായെങ്കിലും മൊഹ്‍സാനയിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിന്‍റെ വിജയവും തിളക്കമാർന്നതായി. ജീവാഭായി പട്ടേലിനെതിരെ 9,584 വോട്ടുകൾക്കാണ് നിതിൻ പട്ടേലിന്‍റെ ജയം. ഭാവ് നഗർ വെസ്റ്റ് മണ്ഡലത്തിൽ നിന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ജിതു വഗാനി വിജയിച്ചത്. ഭൂരിപക്ഷം 27,185 വോട്ട്.
എന്നാൽ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ അർജുൻ മോത്‍വാദിയയും ശക്തിസിംഗ് ഗൊഹിലും പരാജയം രുചിച്ചു. മോത്‍വാദിയ പോർബന്തറിലും ഗൊഹിൽ മാണ്ഡ്‍വിയിലുമാണ് മത്സരിച്ചത്.
അതേസമയം ഒബിസി നേതാവ് അൽപേഷ് താക്കൂർ രാധൻപൂരിൽ നിന്ന് വിജയിച്ചു. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ വഡ്ഗാമിൽ രംഗത്തിറങ്ങിയ ദളിത് നേതാവ് ജിഗ്‍നേഷ് മേവാനിയും വിജയിച്ചു. കോൺഗ്രസിന്‍റെയും ആം ആദ്‍മി പാർട്ടിയുടെയും പിന്തുണയോടെയായിരുന്നു മേവാനി മത്സരിച്ചത്.