ന്യൂഡൽഹി: ലോകത്ത് ഏറ്റവും അധിക അംഗങ്ങളുളള രാഷ്‌ട്രീയ പാർട്ടിയായ ബിജെപി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാനതകളില്ലാത്ത വിജയങ്ങളാണ് എത്തിപ്പിടിച്ചിരിക്കുന്നത്. രാജ്യ ഭരണത്തിനൊപ്പം, 19 സംസ്ഥാനങ്ങളുടെ ഭരണചക്രവും നിയന്ത്രിക്കുന്നത് ബിജെപിയാണ്.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ, നേട്ടങ്ങളുടെ കൊടുമുടിയിലാണ് ഭാരതീയ ജനതാ പാർട്ടി. പ്രധാനമന്ത്രിയുടെ തട്ടകത്തിൽ അധികാരം നിലനിർത്തിയപ്പോൾ, കോൺഗ്രസിൽ നിന്ന് മികച്ച ഭൂരിപക്ഷത്തോടെ ഹിമാചൽ തിരിച്ചുപിടിച്ചു.
ഇതോടെ, ഇന്ത്യയിൽ ബിജെപി മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ആയി. കർണാടകയും ബംഗാളും ഒഴികെയുളള വലിയ സംസ്ഥാനങ്ങളുടെയെല്ലാം ഭരണചക്രം ഇപ്പോൾ ബിജെപിയുടെ നിയന്ത്രണത്തിലാണ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ് തുടങ്ങിയ നിർണായക സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടും.
മഹാരാഷ്‌ട്രയിൽ ശിവസേനയുമായി ചേർന്ന് ഭരണം നടത്തുന്ന ബിജെപിയാണ് സഖ്യത്തിലെ വലിയ കക്ഷി. ഇതുകൂടാതെ, ജമ്മുകശ്മീരും ബീഹാറും ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ പാർട്ടി അധികാരം പങ്കിടുന്നുണ്ട്. നിലവിൽ ഭാരതത്തിലെ 130 കോടി ജനങ്ങളിൽ, 80 കോടിയിലധികം പേർ അധിവസിക്കുന്നത് എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്.
ഇത് പാർട്ടിയുടെയും മുന്നണിയുടേയും കരുത്ത് വിളിച്ചോതുന്നു. ഗുജറാത്ത് ഹിമാചലൽ ജനവിധി കൂടി വന്നതോടെ, കോൺഗ്രസ് ദേശീയ രാഷ്‍ട്രീയത്തിൽ കൂടുതൽ അപ്രസക്തമാവുകയാണ്. കർണാടകയും പഞ്ചാബും മേഘാലയയും മിസോറമും മാത്രമാണ് ഇപ്പോൾ കോൺഗ്രസ് ഭരണത്തിലുളളത്.