സിംല: ഹിമാചൽപ്രദേശിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിന് ജയം. തിയോങ് മണ്ഡലത്തിൽ നിന്ന് രാകേഷ് സിംഗാണ് ജയിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും തള്ളിയ സീതാറാം യെച്ചൂരിയുടെ ബദൽ രേഖയ്‌ക്ക് ഹിമാചൽ പ്രദേശിൽ പൊളിച്ചെഴുത്ത്. പാർട്ടി സഖാക്കൾ നാലക്കം തികയ്‌ക്കാൻ പെടാപ്പാട് പെടുന്ന സംസ്ഥാനത്ത് കോൺഗ്രസ് പിന്തുണയിലൊരു ജയം.
പതിറ്റാണ്ടുകളായി കോൺഗ്രസിന്‍റെ അടിയുറച്ച മണ്ഡലമാണ് തിയോഗ്. മുതിർന്ന കോൺഗ്രസ് നേതാവ് വിദ്യാ സ്റ്റോക്സാണ് വർഷങ്ങളായി മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. ഇത്തവണയും വിദ്യയെയാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക വരണാധികാരി തള്ളിയത് സിപിഎമ്മിന് അനുകൂലമായി മാറി.
ഡമ്മി സ്ഥാനാർത്ഥിയായ ദീപക് റാത്തോഡ് മത്സര രംഗത്തുണ്ടായിരുന്നെങ്കിലും കോൺഗ്രസ് സംസ്ഥാന ഘടകം സിപിഎം സ്ഥാനാർത്ഥി രാകേഷ് സിംഗിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടുമായി ഇറങ്ങിയ രാകേഷ് സിംഗിന് 24,791 വോട്ടുകളാണ് നേടാനായത്. 1893 വോട്ടിന്‍റെ ഭൂരിപക്ഷം.
ഹിമാചൽ പ്രദേശിൽ 24 വർഷത്തിന് സിപിഎമ്മിന് ജയിക്കാനാവുന്നത്. എന്നാൽ , രാകേഷ് സിംഗിന്‍റെ ജയത്തോടെ പാർട്ടി നേതൃത്വം തള്ളിക്കളഞ്ഞ കോൺഗ്രസ് ബന്ധം വീണ്ടും ചർച്ചയാവുകയാണ്.